കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ നടപടി

മലപ്പുറം: കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എട്ട് പവന്‍ സ്വര്‍ണ്ണം കാണാതായ സംഭവത്തില്‍ കരിപ്പൂര്‍ മുന്‍ എസ്എച്ച്ഒ എം. അബ്ബാസലിയെ സസ്‌പെന്‍ഡ് ചെയ്തു. കൊണ്ടോട്ടി എഎസ്പി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. കൂടുതല്‍ അന്വേഷണത്തിന് മലപ്പുറം ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. പാലക്കാട് സൗത്ത് എസ്എച്ച്ഒ ചുമതലയില്‍ ഇരിക്കെ നേരത്തെയും ഇയാള്‍ സസ്‌പെന്‍ഷനില്‍ ആയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നടക്കം കളഞ്ഞുകിട്ടി നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. മോഷണം സ്ഥിരീകരിച്ച് കൊണ്ടോട്ടി എഎസ്പി മലപ്പുറം എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 2018 മുതല്‍ കരിപ്പൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ച് വന്നിരുന്ന സ്വര്‍ണാഭരണങ്ങളായിരുന്നു കാണാതായത്. മാല, കൈ ചെയിന്‍, കമ്മല്‍, മോതിരം അടക്കമുള്ളവ ഇതിലുണ്ട്.

2026 ഫെബ്രുവരിയില്‍ രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിലാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം ആദ്യമായി സൂചിപ്പിക്കുന്നത്. ഏകദേശം പത്ത് ലക്ഷം രൂപയിലധികം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടത് ഗൗരവമായ സുരക്ഷാവീഴ്ചയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. ഇത് സേനയ്ക്കും വലിയ നാണക്കേട് ഉണ്ടാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *