ഫിഫയുടെ വാണിജ്യവത്കരണ പദ്ധതിയിൽ എതിർപ്പുമായി എഎഫ്സിയും

മനാമ: ഫുട്ബാൾ ലോകകപ്പ് അടക്കം വാണിജ്യവത്കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും (എ.എഫ്.സി). യുവേഫക്ക് പിന്നാലെയാണ് 47 അംഗങ്ങളുള്ള എഎഫ്സിയും ഫിഫ പദ്ധതിക്കെതിരെ രംഗത്തെത്തിയത്. ലോകകപ്പ് ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയിൽ കൂടിയാലോചനകൾ നടത്താത്തത് തികച്ചും അസ്വീകാര്യമാണെന്ന് എ.എഫ്‌.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. ഈ നീക്കം കായികരംഗത്തിന്റെ നിലവിലുള്ള ഘടനയെ ദുർബലപ്പെടുത്തും. എഎഫ്സിയിലെ 47 അംഗ രാജ്യങ്ങൾക്ക് അയച്ച കത്തിലാണ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താഏജൻസിയായ റോയിട്ടേഴ്സാണ് ഈ കത്തിൽ ഫിഫക്കെതിരെ ശക്തമായ വിമർശങ്ങൾ ഉയർത്തിയതായി റിപ്പോർട്ട് ചെയ്തത്. ലോകകപ്പും അതിന്റെ മറ്റ് പരിപാടികളും നടത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം സൃഷ്ടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫിഫ ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.ഈ നിർദേശം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫ ഒരു തലത്തിലും കൂടിയാലോചിച്ചിട്ടില്ലെന്നത് എഎഫ്സി വളരെയധികം ആശങ്കയോടെയും നിരാശയോടെയും കാണുന്നതായി ശൈഖ് സൽമാൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിർദ്ദേശത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഭരണപരമോ സാമ്പത്തികമോ നിയമപരമോ ആയ വിശകലനവും ലഭിച്ചിട്ടില്ല, ഫിഫയുടെ ഏകപക്ഷീയമായ നടപടികൾ കോണ്ടിനെന്റൽ ഫുട്ബോളിന്റെ അടിത്തറയെ തന്നെ തകർക്കുന്നതാണെന്ന ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ കോൺഫെഡറേഷനുകളുടെയും പിന്തുണയില്ലാതെ ഈ നിർദേശം വിജയിക്കില്ലെന്ന് ശൈഖ് സൽമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *