നിലമ്പൂർ : നിലമ്പൂർ നിയോജക മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടൻ ഷൗക്കത്തിന് മിന്നും വിജയം. 54851 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷം നേടിയാണ് ആര്യാടൻ ഷൗക്കത്ത് ജയിച്ചത്. ആര്യാടൻ ഷൗക്കത്ത് 113586 വോട്ടുകളും, പ്രധാന എതിരാളികളായ യു. ഷറഫലി (എല്‍ഡിഎഫ്) 58735 വോട്ടുകളും, ഗിരീഷ് മേക്കാട് (എന്‍ഡിഎ) 12660 വോട്ടുകളും നേടി.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകൽ, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് നിലമ്പൂർ നിയമസഭാമണ്ഡലം. 1987 മുതൽ 2011 വരെ ആര്യാടൻ മുഹമ്മദാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. 2016 മുതൽ 2025 ജനുവരി 13 വരെ സിപിഎം പിന്തുണയോടെ മത്സരിച്ചു വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയായ പി. വി അൻവറാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2011ലും 2016ലും മണ്ഡലം കൈവിട്ടുപോയെങ്കിലും പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്ത് ഇടതിൽ നിന്നും മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.
11,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ആര്യാടൻ ഷൗക്കത്ത് മണ്ഡലത്തിൽ അന്ന് വിജയിച്ചത്. കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ അപ്രമാദിത്വത്തിൽ നിന്ന് പിവി അൻവറിലൂടെ എൽഡിഎഫ് മണ്ഡലം പിടിച്ചെടുത്ത ചരിത്രം ഇവിടെയുണ്ട്. പിന്നീടുണ്ടായ സിപിഐഎം അൻവർ കലഹവും മണ്ഡലത്തിൽ ഏറെ ചർച്ചയായിരുന്നു. അൻവർ ഫാക്ടറും രാഷ്ട്രീയ കോളിളക്കങ്ങളും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ചർച്ചയായിരുന്നു. ഉപതെരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പിന് കൂടി നിലമ്പൂർ സാക്ഷ്യം വഹിച്ചത്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിന് 81,227 വോട്ടുകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി. വി. പ്രകാശിന് 78,527 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർത്ഥി അഡ്വ. ടികെ അശോക് കുമാർ 8,595 വോട്ടുകൾ നേടി. വെറും 2,700 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അൻവറിന്റെ വിജയം. 2025 ജൂൺ 19-ന് നടന്ന വോട്ടെടുപ്പിന്റെ ഫലം ജൂൺ 23-ന് പുറത്തുവന്നപ്പോൾ യുഡിഎഫ് മണ്ഡലം തിരിച്ചുപിടിച്ച കാഴ്ചയാണ് കണ്ടത്. ആ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് 66,660 വോട്ടുകൾ ലഭിച്ചു. തൃണമൂൽ കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച പിവി അൻവറിന് 19,760 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
