ന്യൂഡല്‍ഹി: അയാധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകി. അഭിഭാഷകരായ അജയ് കുമാര്‍ റായ്, ദിനേശ് കുമാര്‍ യാദവ് എന്നിവരാണ് ഹര്‍ജിക്കാര്‍. വിഷയത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിടണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ശ്രീ റാം ജന്മഭൂമി തീര്‍ത്ഥ് ക്ഷേത്ര ട്രസ്റ്റിന്റെ ഭരണത്തിലും പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ആരോപണം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. ക്ഷേത്രത്തില്‍ നിയന്ത്രണ, മേല്‍നോട്ട, ഓഡിറ്റ് സംവിധാനങ്ങള്‍ ഉറപ്പാക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കും ട്രസ്റ്റിനും നിര്‍ദേശം നല്കി.
ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ ആത്മവിശാസത്തെയും പൊതുതാത്പര്യത്തെയും സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു വലിയ ക്രമക്കേട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അയോധ്യയില്‍ ക്ഷേത്രം സ്ഥാപിക്കുന്നതിനായി തലമുറകളോളം കാത്തിരുന്നവരില്‍ ആഴത്തിലുള്ള ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. യുപി സര്‍ക്കാര്‍ രൂപീകരിച്ച എസ്ഐടി ഇതുവരെ എഫ്ഐആറോ ക്രിമിനല്‍ കേസോ രജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നതെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
സങ്കീര്‍ണമായ സാമ്പത്തിക – ക്രിമിനല്‍ കേസുകളിലെ അന്വേഷണങ്ങള്‍ക്ക് വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു സിംഗിള്‍ ഏജന്‍സിക്ക് കൈമാറിയാല്‍, ഒരു പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണത്തേക്കാള്‍ ആത്മവിശ്വാസം പൊതുജനത്തിന് നല്‍കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.അതേസമയം സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനമുണ്ട്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെയാണ് എസ്ഐടി അന്വേഷണം നടത്തിവന്നത്. ചൊവ്വാഴ്ച 150 പേജുള്ള അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൈമാറിയിരുന്നു.ഇക്കഴിഞ്ഞ ജൂണ്‍ 13നാണ് യുപി സര്‍ക്കാര്‍ ക്ഷേത്ര ട്രസ്റ്റില്‍ നിന്നും ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ സംഭാവനകളിലുണ്ടായ ക്രമക്കേട് അന്വേഷിക്കാനുള്ള ചുമതല ഏല്‍പ്പിച്ചത്.
