ന്യൂഡൽഹി: ഇക്കഴിഞ്ഞ കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിലുണ്ടായ പാളിച്ചകളുടെ പ്രധാന ഉത്തരവാദിത്വം പാർട്ടി സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് സിപിഎം കേന്ദ്രകമ്മിറ്റി. കഴിഞ്ഞ കേന്ദ്രകമ്മിറ്റിയോഗം അംഗീകരിച്ച അവലോകനരേഖയിലാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തെക്കുറിച്ചും അവലോകനരേഖയിൽ പറയുന്നു.
‘ഈ തീരുമാനങ്ങളിൽ പങ്കാളികളായ സംസ്ഥാനകമ്മിറ്റിയുടെ ഉന്നതനേതൃത്വം ഇവ ഉണ്ടാക്കിയേക്കാവുന്ന വിപരീതഫലങ്ങൾ മുൻകൂട്ടി കാണുന്നതിലും ഇടപെടുന്നതിലും പരാജയപ്പെട്ടുവെന്നാണ് വിമർശനം. കണ്ണൂർ ജില്ലാകമ്മിറ്റിയുടെ പരാജയമായാണ് സംസ്ഥാനകമ്മിറ്റി ഈ സ്ഥാനാർഥിത്വങ്ങൾ വിലയിരുത്തിയിരുന്നത്. എന്നാൽ, കേന്ദ്രകമ്മിറ്റി ഇടപെട്ട് ഉത്തരവാദിത്വം സംസ്ഥാന കമ്മിറ്റിക്ക് തന്നെയാണെന്നു തിരുത്തി.
ഇതിലെ പാളിച്ച സംസ്ഥാനത്താകെ നെഗറ്റീവ് സന്ദേശം നൽകിയെന്നും സ്ഥാനാർഥി നിർണയ പ്രക്രിയയുടെ നൈതികത ചോദ്യം ചെയ്യപ്പെട്ടെന്നും കുറ്റപ്പെടുത്തി.സ്ഥാനാർഥിനിർണയത്തിൽ വനിതാ, ന്യൂനപക്ഷ, യുവജന പ്രാതിനിധ്യം മതിയായ തോതിലുണ്ടാവാത്തതിന്റെ പ്രധാന ഉത്തരവാദിത്വവും സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു.
