പി എം ശ്രീ പദ്ധതി; വിദ്യാഭ്യാസനയം മാറ്റേണ്ടിവരില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാമെന്നും ഇതിനായി വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. കേന്ദ്ര നിബന്ധനകളിലെ എസ്എസ്കെ ഫണ്ട് സംസ്ഥാനത്തിന് അനിവാര്യമെന്നും പദ്ധതിയുമായി മുന്നോട്ട് പോയില്ലെങ്കില്‍ ഈ ഫണ്ടുകള്‍ ലഭ്യമാകില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമർശമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

പി എം ശ്രീയുമായി മുന്നോട്ടുപോകാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും മുന്നണിയില്‍ നിന്ന് ഉള്‍പ്പെടെ വന്ന എതിര്‍പ്പുകളെ തുടർന്ന് പിന്നോട്ടുപോകുകയായിരുന്നു. വിദ്യാഭ്യാസനയം മാറ്റേണ്ടി വരുമെന്ന ആശങ്കകളായിരുന്നു അന്ന് പ്രധാനമായും ചര്‍ച്ചയായിരുന്നത്. 2025 ഒക്ടോബര്‍ 16ന് മന്ത്രിസഭയോ മുന്നണിയോ അറിയാതെ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയും അന്നത്തെ മുഖ്യമന്ത്രിയും മുന്‍കൈയെടുത്താണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ നയം മാറ്റേണ്ടി വരില്ലെന്ന ഉറപ്പുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട് പുതിയ വിദ്യാഭ്യാസമന്ത്രിക്ക് മുന്‍പാകെ എത്തിയിരിക്കുന്നത്.

പി എം ശ്രീ വിഷയത്തില്‍ പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിക്കില്ലെന്നും വിദഗ്ധരുമായുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ അനിവാര്യമാണെന്നും വിദ്യാഭ്യാസവകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ പറഞ്ഞു. സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അന്തിമ തീരുമാനം എടുക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പിട്ട കരാറുണ്ടെന്നും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ട് വാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കാര്‍. ഫണ്ടുകള്‍ നല്‍കുന്നതിന് കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് ഉപാധികള്‍ വെക്കാന്‍ പാടില്ല. അടിയന്തരമായി തീരുമാനം എടുക്കേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *