തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതിന് പിന്നാലെ കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനും അതിവേഗ പാതയും ഉപേക്ഷിച്ചതായി കേന്ദ്രം. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള അതിവേഗ പാതയാണ് ഉപേക്ഷിച്ചത്. അതേസമയം പദ്ധതി ഉപേക്ഷിച്ചത് സംസ്ഥാന സർക്കാരാണെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, സംസ്ഥാന സർക്കാരിന്റെ വീഴ്ചകളും പിടിപ്പുകേടും കാരണമാണ് കേരളത്തിന് അതിവേഗ തീവണ്ടിപ്പാത നഷ്ടമായതെന്ന് ജോൺ ബ്രിട്ടാസ് എംപി വിമർശിച്ചു. രണ്ട് ആവശ്യങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. കേരളത്തിന്റെ ദീർഘകാല ആവശ്യമായ ഹൈസ്പീഡ് റെയിവേയും പാലക്കാട് കോച്ച് ഫാക്ടറി പദ്ധതിയും. ഇത് രണ്ടും കേന്ദ്രം ഉപേക്ഷിച്ചു. കേരളത്തിന്റെ സ്വപ്നങ്ങളെല്ലാം പൂർണമായും അസ്തമിച്ചതായും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഗവൺമെന്റ് മുൻകൈയെടുത്ത സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചതിനാൽ, റെയിൽവേ മന്ത്രാലയവും സംസ്ഥാന സർക്കാരും തമ്മിൽ തുടർചർച്ചകൾക്ക് സാധ്യതയില്ലെന്നാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. ഇ. ശ്രീധരൻ സമർപ്പിച്ച ഹൈസ്പീഡ് റെയിൽവേ ബദൽ നിർദേശവും സംസ്ഥാന സർക്കാർ തള്ളിക്കളഞ്ഞ സ്ഥിതിക്ക്, അതിലും ഇനി പുരോഗതി ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
