ലഖ്നൗ: റീൽ ചിത്രീകരിക്കാൻ വാട്ടർ ടാങ്കിന് മുകളിൽ കയറിയ രണ്ട് ആൺകുട്ടികൾ കുടുങ്ങിക്കിടന്നത് 16 മണിക്കൂറോളം. ഒടുവിൽ രക്ഷകരായത് വ്യോമസേന. ഉത്തർ പ്രദേശിലെ സിദ്ധാർഥ് നഗർ ജില്ലയിലാണ് സംഭവം. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാൻ റീൽ ചിത്രീകരിക്കാനാണ് ശനിയാഴ്ച ഉച്ചയ്ക്ക് അഞ്ച് ആൺകുട്ടികൾ വാട്ടർ ടാങ്കിന് മുകളിലേക്ക് കയറിയത്. അതിനിടെ ടാങ്കിന്റെ മുകളിലേക്ക് കയറാനുള്ള ഏണി ഒടിഞ്ഞുവീണു. ഇതോടെ മൂന്നുപേർ വീണു. സിദ്ധാന്ത് എന്ന കുട്ടി മരിക്കുകയും ഷനി, ഗോലു എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു. പവൻ, കല്ലു എന്നിവരാണ് ടാങ്കിന് മുകളിൽ കുടുങ്ങിപ്പോയത്. ഇതോടെയാണ് അധികൃതരുടെ അഭ്യർഥന പ്രകാരം വ്യോമസേന രംഗത്തെത്തിയത്.
എൻഡിആർഎഫിന്റെ വാഹനം സ്ഥലത്തെത്തിക്കാൻ താത്കാലിക റോഡ് നിർമിക്കാനുള്ള ശ്രമം ആദ്യഘട്ടത്തിൽ നടത്തിയിരുന്നെങ്കിലും മഴ പെയ്തതോടെ അത് ഉപേക്ഷിച്ചു. പിന്നീടാണ് വ്യോമസേനയുടെ സഹായം തേടിയത്. സെൻട്രൽ എയർ കമാൻഡിന്റെ (സിഎസി) എംഐ 17-വി5 ഹെലികോപ്റ്ററാണ് കുട്ടികൾക്ക് തുണയായത്. പുലർച്ചെ അഞ്ചുമണിയോടെ കാൻഷിറാം അവാസിയ് കോളനിയിൽ എത്തിയ ഹെലികോപ്ടർ പതിനഞ്ചുമിനിറ്റുകൊണ്ട് രക്ഷാദൗത്യം പൂർത്തിയാക്കി. കുട്ടികളെ ഗോരഖ്പുറിലേക്ക് എയർലിഫ്റ്റ് ചെയ്തിറക്കുകയും ചെയ്തു.
