അഹമ്മദാബാദ്: ഐപിഎല്ലിനിടെ വീണ്ടും വിവാദത്തിൽപ്പെട്ട് പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹൽ. വിമാനത്തിനുള്ളിൽ വെച്ച് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്കൊപ്പമിരുന്ന് ചാഹല്‍ വാപ്പിംഗ് (ഇലക്ട്രോണിക് സിഗരറ്റ്) ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗിന്‍റെ വ്ളോഗിലൂടെയാണ് ചാഹല്‍ വിമാനത്തില്‍ വെച്ച് ഇ- സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് സംഭവം എന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സോഷ്യൽ മീഡിയയിൽ അർഷ്ദീപ് സിംഗ് പങ്കുവെച്ച വ്ളോഗിലെ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആരാധകരുടെ ആരോപണം. താരം വാപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോയിലെ ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയതായും ആരാധകർ ആരോപിക്കുന്നു. എന്നാൽ വീഡിയോയുടെ ആധികാരികത ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പഞ്ചാബ് കിംഗ്സ് ഫ്രാഞ്ചൈസിയോ ചഹലോ ഇതുവരെ ഈ ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.
ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ വാപ്പിംഗ് വിവാദമാണിത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിൽ വാപ്പിംഗ് നടത്തിയത് വലിയ വിവാദമായിരുന്നു. ഇതിനെത്തുടർന്ന് പരാഗിന് മാച്ച് ഫീയുടെ 25 ശതമാനം പിഴ ചുമത്തിയിരുന്നു. രാജ്യത്ത് പൊതുസ്ഥലങ്ങളിലും വിമാനങ്ങളിലും പുകവലിയും വാപ്പിംഗും കർശനമായി നിരോധിച്ചിരിക്കെ, പ്രമുഖ താരങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഗൗരവകരമായ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. അതേസമയം മുതിർന്ന താരം രവിചന്ദ്രൻ അശ്വിൻ ഇത്തരം പ്രവണതകൾക്കെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാര്യങ്ങൾ സ്വകാര്യ ഇടങ്ങളിൽ മാത്രം ഒതുക്കുക. വരുംതലമുറയ്ക്ക് മാതൃകയാകേണ്ട താരങ്ങൾ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം എന്ന് അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലിലൂടെ ഓർമ്മിപ്പിച്ചു.
