അധികാരമേറ്റതിന് പിന്നാലെ വൻ പ്രഖ്യാപനങ്ങളുമായി D.K ശിവകുമാർ സർക്കാർ

ബെം​ഗളൂരു: കർണാടകയിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി ഡി. കെ ശിവകുമാർ സർക്കാർ. വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്രയടക്കം വൻ പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി ഡി. കെ ശിവകുമാർ നടത്തിയത്. യുവാക്കൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം മുൻ നിർത്തി എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചുകളെ സ്വകാര്യ മേഖലയുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ 56,000 സർക്കാർ തസ്തികകളിലേക്ക് ഉടൻ നിയമനം നടത്തുമെന്നും ഭാരത് ജോഡോ എന്ന പേരിൽ സംസ്ഥാനത്ത് 10,000 യൂത്ത് ക്ലബുകൾക്ക് പത്ത് ലക്ഷം രൂപ ഗ്രാന്റ് അനുവദിക്കുമെന്നും പ്രഖ്യാപനമുണ്ടായി.

ബെംഗളൂരു റോഡ് വികസനത്തിന് 2,000 കോടി രൂപയാണ് ഡി. കെ സർക്കാർ പ്രഖ്യാപിച്ചത്. കർഷകർക്ക് വേണ്ടി പ്രത്യേക പദ്ധതികളും അനുവദിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി ജി. പരമേശ്വര ഉൾപ്പെടെ 13 മന്ത്രിമാരുമായി നടത്തിയ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷമാണ് നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.

ബുധനാഴ്ച വൈകിട്ടാണ് കർണാടകയുടെ 18-ാമത് മുഖ്യമന്ത്രിയായി ഡി. കെ ശിവകുമാർ അധികാരമേറ്റത്. ഡി കെ ശിവകുമാറിനൊപ്പം അദ്ദേഹത്തിൻ്റെ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഭരണഘടനയുടെ ചെറുപതിപ്പ് കൈയ്യിലേന്തിയായിരുന്നു ഡി കെ ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. ഡി കെ ശിവകുമാറിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ കോൺഗ്രസ് നേതൃനിര ഒന്നായി എത്തിച്ചേർന്നിരുന്നു. ലോക്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ, എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ പങ്കെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *