ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തുന്ന വിദ്യാർത്ഥികൾക്കെതിരായ പോലീസ് നടപടിക്കെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ‘ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്’ ഹർജി അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിച്ച അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
നീറ്റ് പരീക്ഷയുടെ ശരിയായ നടത്തിപ്പ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ പരിഷ്‌കാരങ്ങൾ തുടങ്ങിയ പ്രധാന പ്രശ്നങ്ങളാണ് വിദ്യാർത്ഥികൾ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ പറഞ്ഞു. അഭിഭാഷകൻ പറയുന്നത് പൂർത്തിയാക്കുന്നതിന് മുൻപ് ചീഫ് ജസ്റ്റിസ് ‘വളരെ നന്ദി’ എന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ചു. പോലീസിന്റെ അതിക്രമങ്ങൾ കാണിക്കുന്ന വീഡിയോകൾ ഉണ്ടെന്ന് അഭിഭാഷകൻ പറഞ്ഞപ്പോൾ, ‘ഞങ്ങൾക്ക് വീഡിയോകളിൽ താൽപ്പര്യമില്ല; കാണാൻ ഞങ്ങൾക്ക് സമയമില്ല’ എന്നും ചീഫ് ജസ്റ്റിസ് മറുപടി നൽകി.
പരീക്ഷാ വീഴ്ചകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം ആവശ്യപ്പെട്ട് കോക്രോച്ച് പാർട്ടി തിങ്കളാഴ്ച നടത്തിയ ‘സംസദ് ചലോ’ (പാർലമെന്റ് മാർച്ച്) സംഘർഷത്തിൽ കലാശിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നേരെ ഡൽഹി പോലീസ് കടുത്ത അതിക്രമം കാണിച്ചു എന്ന് ആരോപിച്ച് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. ഓൺലൈൻ ആക്ടിവിസത്തിന്റെ മറവിൽ സിസ്റ്റത്തെ ആക്രമിക്കുന്ന ഉദ്യോഗാർത്ഥികളെ പാറ്റകളോട് ഉപമിച്ച് ചീഫ് സ്റ്റിസ് സൂര്യകാന്ത് മുൻപ് നടത്തിയ പരാമശത്തിൽനിന്നാണ് കോക്രോച്ച് പാർട്ടി രൂപമെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
അതേസമയം പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി തീരുമാനിച്ചു. ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ അധ്യക്ഷനായ ബെഞ്ച് ആണ് ഹർജി അടിയന്തിരമായി പരിഗണിക്കാൻ തീരുമാനിച്ചത്.
