ദുബൈ: രണ്ട് പതിറ്റാണ്ടിനിടെ അത്യപൂർവ വളർച്ച കൈവരിച്ച് യു.എ.ഇ പാസ്പോർട്ട്. ലോകത്തെ തന്നെ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ടായി യു.എ.ഇ പാസ്പോർട്ട് മാറി. അയാട്ടയുടെ ടൈമാറ്റിക് ഡാറ്റ അനുസരിച്ച് ഒന്നാം സ്ഥാനത്ത് സിങ്കപ്പൂർ തുടരുകയാണ്. ജപ്പാനും ദക്ഷിണ കൊറിയയും യു.എ.ഇക്കൊപ്പം രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്ത് സ്വീഡനാണ്. സിങ്കപ്പൂർ പാസ്പോർട്ടുള്ളവർക്ക് 192 രാജ്യങ്ങളിലേക്കും യു.എ.ഇ, ജപ്പാൻ, ദക്ഷിണ കൊറിയ പൗരൻമാർക്ക് 188 കേന്ദ്രങ്ങളിലേക്കും സ്വീഡിഷുകാർക്ക് 187 രാജ്യങ്ങളിലേക്കും മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാം. അഫ്ഗാനിസ്താൻ, സിറിയ, ഇറാഖ്, യമൻ, പാകിസ്താൻ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും ശക്തി കുറഞ്ഞ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ സൂചികയിലുള്ളത്.2006ൽ 35 രാജ്യങ്ങളിലേക്ക് മാത്രമാണ് യു.എ.ഇ പാസ്പോർട്ടുള്ളവർക്ക് വിസ രഹിത-വിസ ഓൺ അറൈവൽ യാത്ര സൗകര്യമുണ്ടായിരുന്നത്. എന്നാൽ, 2026 ആയപ്പോഴേക്കും ഇത് 188 രാജ്യങ്ങളായി വളർന്നു. 20 വർഷത്തിനിടെ 153 രാജ്യങ്ങളാണ് യു.എ.ഇ പാസ്പോർട്ടിന് യാത്രാ സൗജന്യം ലഭ്യമാക്കിയത്. ആകെ 227 രാജ്യങ്ങളിൽ 188 സ്ഥലങ്ങളിലേക്കും വിസയില്ലാതെ യു.എ.ഇ പൗരൻമാർക്ക് യാത്ര ചെയ്യാനാകും
യു.എ.ഇക്ക് ആഗോള തലത്തിൽ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവ് കൂടിയാണ് പാസ്പോർട്ടിന്റെ ശക്തി സൂചിപ്പിക്കുന്നത്. നയതന്ത്ര- സാമ്പത്തിക മേഖലകളിൽ കൈവരിച്ച നേട്ടവും പാസ്പോർട്ടിന്റെ സ്വീകാര്യതക്ക് കാരണമായിട്ടുണ്ട്. അതേസമയം, 2006ൽ ലോകത്ത് ഏറ്റവും ശക്തമായ പാസ്പോർട്ടുകളിൽ ഒന്നാം സ്ഥാനത്തായിരുന്ന അമേരിക്ക 20 വർഷം കഴിഞ്ഞപ്പോൾ പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിട്ടുണ്ട്.
