തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് വി. എം സുധീരനെതിരെ ഒളിയമ്പുമായി മുൻ എക്സൈസ് മന്ത്രി കെ. ബാബു. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാണ്. യുഡിഎഫിൽ എക്സൈസ് നയം സുഗമമായി നടപ്പാക്കാൻ കഴിയില്ലെന്നും കെ. ബാബു പറഞ്ഞു. ഓരോരുത്തർക്കും ഓരോ നയമാണ്. അവരെല്ലാം സർക്കാരിനെ സഹായിക്കാൻ എന്നാണ് ഞാൻ കരുതുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തും ആ പിന്തുണ നല്ലവണ്ണം കിട്ടിയിട്ടുണ്ട്.
ബാറുകളുടെ സമയം യുഡിഎഫ് വെട്ടിക്കുറച്ചത് എൽഡിഎഫ് പഴയ നിലയിലേക്ക് കൊണ്ടുവന്നു. എൽഡിഎഫിന്റെ നയം നടപ്പാക്കുന്നതിന് അവരുടെ സർക്കാരിനോ എക്സൈസ് മന്ത്രിയ്ക്കോ പ്രയാസം ഉണ്ടാകില്ല. പക്ഷെ യുഡിഎഫിൽ പ്രയാസമുണ്ടെന്നും കെ. ബാബു വ്യക്തമാക്കി. കോൺഗ്രസിനെ പരസ്യമായി വിമർശിച്ച വ്യക്തിയാണ് വി.എം സുധീരൻ. സുധീരനെതിരെ വിമർശനവുമായി നിരവധി നേതാക്കളാണ് രംഗത്ത് വന്നത്. ഇതിന്റെ തുടർച്ചയായാണ് വി.എം സുധീരനെ പരിസഹിച്ച് കെ. ബാബു രംഗത്തെത്തിയത്.
അതേസമയം, വീര്യം കുറഞ്ഞ മദ്യവിവാദം കോൺഗ്രസിലും യുഡിഎഫിനുള്ളിലും കലങ്ങി മറിയുകയാണ്. വിഷയം യുഡിഎഫിൽ ചർച്ച ചെയ്യാൻ തീരുമാനിക്കുമ്പോഴും, വി. എം സുധീരൻ കോൺഗ്രസിനെ പ്രതിരോധത്തിൽ ആക്കിയെന്ന അമർഷം പാർട്ടിക്കുള്ളിലെ ഒരു വിഭാഗം നേതാക്കൾക്കുണ്ട്. ഒന്നാം തീയതി നിയമസഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ നിന്ന് നികുതിയിളവ് ഒഴിവാക്കണമെന്ന വി. എം സുധീരന്റെ നിലപാടും തിരിച്ചടിയാണ്.
