തിരുവനന്തപുരം: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി സംസ്ഥാനത്തെ ജയിലുകളിൽ പരിശോധന നടത്തി. തിരുവനന്തപുരം, കണ്ണൂർ, വിയ്യൂർ, തവനൂർ ജയിലുകളിൽ ആണ് പരിശോധന നടത്തിയത്. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നും കണ്ടെത്തൽ. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന നടന്നത്. പൂജപ്പുര ജയിലിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും, മൊബൈൽ ചാർജറും കണ്ടെത്തി.
ആറാം ബ്ലോക്കിൽ നിന്നാണ് പിടികൂടിയത്. ഒന്നാം ബ്ലോക്കിൽ നിന്ന് ബീഡികളും കണ്ടെത്തി.
ജയിൽ സൂപ്രണ്ട് ടൗൺ പൊലീസിൽ പരാതി നൽകി. ജയിലുകളിൽ എത്തുന്ന പ്രതികളിൽ ചിലർ മയക്കു മരുന്ന് കച്ചവടക്കാരായി മാറുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ ഇന്നലെ 58 കേസുകളിലായി 62 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 8215 ആയി ഉയര്‍ന്നു. ആകെ 8835 അറസ്റ്റുകളാണ് ഇതുവരെ നടന്നത്. ഇതുവരെ 6675 ഗ്രാം എം.ഡി.എം.എ.യും 754 കി.ഗ്രാം കഞ്ചാവും 295.057 ഗ്രാം ഹെറോയിനും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 10 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് 4 കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് ഒരു കേസും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ പ്രകാരം 23 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 17.490 ഗ്രാം എം.ഡി.എം.എയും 10.335 കി.ഗ്രാം കഞ്ചാവും 218 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 65 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി.
