ഗ്രൂപ്പ് കെ യിലെ പോർച്ചുഗൽ-കൊളംബിയ മത്സരം ഗോൾ രഹിത സമനിലയിൽ. ഇരു ടീമിനും ഗോൾ നേടാനായില്ല. മിയാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊളംബിയയുടെ മുന്നേറ്റങ്ങളോടെയാണ് കളി ആരംഭിച്ചത്.
പോർച്ചുഗൽ പിന്നീട് കളിയിലേക്ക് തിരിച്ചു വന്നെങ്കിലും കൊളംബിയ വീണ്ടും കളി തിരിച്ചുപിടിച്ചു. ഡിയാഗോ കോസ്റ്റയുടെ മിന്നും സേവുകളാണ് പോർചുഗലിനെ രക്ഷിച്ചത്. കളിയുടെ ഇഞ്ചുറി ടൈമിൽ കൊളംബിയ വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
കെ ഗ്രൂപ്പിലെ അവസാന പോരാട്ടത്തിൽ പോർച്ചുഗലിനോട് ഗോൾ രഹിത സമനില വഴങ്ങിയെങ്കിലും പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി കൊളംബിയ നോക്കൗട്ടിൽ കടന്നു. രണ്ടു വിജയവും ഒരു സമനിലയുമുള്ള കൊളംബിയ ഏഴു പോയിന്റാണ് ഗ്രൂപ്പ് ഘട്ടത്തില്‍ സ്വന്തമാക്കിയത്.
അഞ്ചു പോയിന്റുള്ള പോർച്ചുഗല്‍ രണ്ടാമൻമാരായി റൗണ്ട് ഓഫ് 32 ൽ എത്തി. അടുത്ത റൗണ്ടിൽ കരുത്തരായ ക്രൊയേഷ്യയാണ് പോർച്ചുഗലിന്റെ എതിരാളികൾ. കൊളംബിയ ഘാനയെയും നേരിടും.
