സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന; ധനകാര്യ സെക്രട്ടറി ചർച്ച നടത്തി

തിരുവനന്തപുരം: ഇന്ധന വില വർധനവിൽ നിന്ന് സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകാനായി സംസ്ഥാനത്ത് ഇന്ധന സെസ് പിൻവലിക്കാൻ ആലോചന. ധനകാര്യ സെക്രട്ടറി കെ. ആർ ജ്യോതിലാൽ നിയുക്ത മുഖ്യമന്ത്രി വി. ഡി സതീശനുമായി ചർച്ച നടത്തി. വില കൂട്ടിയതിന്റെ ആഘാതം കുറയ്ക്കാൻ എന്തെല്ലാം ചെയ്യുമെന്ന് പരിശോധിക്കുമെന്ന് വി. ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

2011 ൽ ഉമ്മൻചാണ്ടിയുടെ കാലത്തും ഇന്ധന സെസ് പിൻവലിച്ചിരുന്നു.പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ആണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരിലാണ് ഇന്ധന സെസ് പിരിക്കുന്നത്. രാജ്യത്ത് പെട്രോൾ, ഡീസൽ വില കൂട്ടിയിരുന്നു. ലിറ്ററിന് മൂന്ന് രൂപയാണ് വർധിപ്പിച്ചത്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർധനവുണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് നിലവിൽ‌ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി. നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ആർബിഐ ​ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയു‌ടെ അകമ്പടി വാഹനങ്ങളുടെ എണ്ണം ഉൾപ്പെടെ കുറച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *