കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. തനിക്ക് സീറ്റ് കിട്ടാത്തതിൽ പാർട്ടിയിൽ ഒരു കലഹവും ഉണ്ടാക്കിയില്ലെന്നും ഇന്നല്ലെങ്കിൽ നാളെ അവസരങ്ങൾ വരുമെന്നും റിജിൽ മാക്കുറ്റി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. സംസ്ഥാനത്തെ പുതിയ എംഎൽഎമാരുടെ സത്യപ്രതിജ്ഞ നടക്കുന്ന ദിവസം തന്നെയാണ് റിജിലിൻ്റെ പോസ്റ്റ് വന്നിരിക്കുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷനായിരുന്ന റിജിൽ മാക്കുറ്റി കണ്ണൂർ കോർപറേഷനിൽ മത്സരിച്ച് വിജയിച്ചിരുന്നു.
റിജിൽ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രവർത്തിച്ച് പണിയെടുത്ത് തല്ലുകൊണ്ട് ജയിലിൽ പോയി എല്ലാം നഷ്ടപ്പെട്ട നൂറുകണക്കിന് നേതാക്കന്മാർ ഈ പാർട്ടിയിൽ ഉണ്ട്. അവരുടെയൊക്കെ അധ്വാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമാണ് യുഡിഎഫിന്റെ ലഭിച്ച മഹാഭൂരിപക്ഷം. പുതിയ അധികാര കേന്ദ്രങ്ങൾ കടന്നുവരുമ്പോൾ അവരെല്ലാം കർട്ടന് പുറകിലേക്ക് സ്വയം മാറ്റപ്പെടും. 10 വർഷക്കാലം പ്രതിപക്ഷത്ത് ആയപ്പോൾ മഷിയിട്ട് നോക്കിയാൽ കാണാത്തവർ ഭരണത്തെ നിയന്ത്രിക്കാൻ മുന്നിൽ നയിക്കുന്നതും നമ്മൾ കാണേണ്ടിവരും.ഇത്തവണ നിയമസഭയിൽ മത്സരിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അവസരം ലഭിച്ചില്ല. ഇന്നലെ പ്രിയ സഹപ്രവർത്തകനായിരുന്ന കേരളത്തിന്റെ യുവജന സ്പോർട്സ് മന്ത്രി അഡ്വ. ഒ ജെ ജനീഷിനൊപ്പം ആദരണീയനായ എ കെ ആന്റണി സാറിനെ കാണാൻ പോയപ്പോൾ ഞങ്ങൾ ഒത്തിരി കെഎസ്‌യു കോൺഗ്രസ് നേതാക്കളുണ്ട്, അദ്ദേഹം എല്ലാവരുടെയും മുന്നിൽവെച്ച് പറഞ്ഞു, ഇത്തവണ റിജിൽ ഈ സഭയിൽ ഉണ്ടാകണമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.
സത്യത്തിൽ അദ്ദേഹത്തിന്റെ വാക്ക് എനിക്ക് വലിയൊരു അംഗീകാരം ആയിരുന്നു. എനിക്ക് സീറ്റ് കിട്ടാത്തതിൽ ഞാനൊരു കലഹവും ഈ പാർട്ടിയിൽ ഉണ്ടാക്കിയില്ല. അവസരങ്ങൾ ഇന്നല്ലെങ്കിൽ നാളെ വരും. 20 വർഷമായി എൽഡിഎഫ് മാത്രം ജയിക്കുന്ന ആദി കടലായി ഡിവിഷനിലാണ് എനിക്ക് പാർട്ടി അവസരം തന്നത്. അവിടെ കണ്ണൂർ കോർപറേഷനിൽ കോൺഗ്രസ് പാർട്ടിയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് ഞാൻ ജയിച്ചു കയറിയത്.ഇപ്പോൾ കണ്ണൂർ കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായി പ്രവർത്തിക്കാനാണ് എന്നെ പാർട്ടി നിയോഗിച്ചത്. എനിക്ക് ഇത്രയെങ്കിലും ആകാനായി. പക്ഷേ നമ്മൾ ഒന്ന് ആലോചിക്കണം ഒന്നുമാകാതെ കടന്നുപോയ ആയിരങ്ങൾ ഉണ്ട്. അവരെ ഓർത്താൽ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാരാണ്”.
