കുറ്റിപ്പുറം അപകടം; ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ

മലപ്പുറം: മലപ്പുറം കുറ്റിപ്പുറത്ത് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ ബസ് സഞ്ചരിച്ചത് ഇരട്ടിവേഗത്തിലെന്ന് കണ്ടെത്തൽ. 100 കിലോ മീറ്റര്‍ വേഗത്തിലാണ് ബസ് സഞ്ചരിച്ചത്. പരമാവധി 50 കിലോ മീറ്റര്‍ വേഗ പരിധിയുള്ള പ്രദേശമാണിത്. വേഗത്തിൽ സഞ്ചരിച്ച ബസ് വളവ് തിരിയാൻ ശ്രമിച്ചപ്പോൾ നിയന്ത്രണം വിട്ടു. അക്വാപ്ലെയിനിങും അപകടത്തിൻ്റെ ആഘാതം കൂട്ടിയെന്നുമാണ് കണ്ടെത്തല്‍. റോഡിൻ്റെ നിർമാണം സംബന്ധിച്ച് വിശദമായ പഠനം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

എംവിഡി, പൊലീസ്, നാറ്റ്പാക്, ദേശീയപാത അതോറിറ്റി എന്നിവരുടെ സംയുക്ത പരിശോധന പൂർത്തിയായി. തൃശൂർ-കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസാണ് കഴിഞ്ഞ ഞായറാഴ്ച അപകടത്തിൽപ്പെട്ടത്. ബസ് തല കീഴായി മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കോഴിക്കോട് പെരുവയൽ സ്വദേശി വൈഷ്ണവാണ് അപകടത്തില്‍ മരിച്ചത്. അപകടത്തിൽ ബസ് പൂർണ്ണമായും തകർന്നു. അപകടത്തിൽ ഡ്രൈവർക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *