സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണി; സ്റ്റേഷൻ ഭരണം ഇനി എസ്ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്എച്ച് ഒ സംവിധാനം പൊളിച്ച് സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. സർക്കിൾ ഭരണം കൊണ്ടുവരാനാണ് തീരുമാനം. എന്നാൽ, പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിയതായാണ് വിവരം. ഡിജിപി ഇന്ന് നിയുക്ത ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.

ഇതോടെ പ്രധാന സ്‌റ്റേഷനുകൾ ഒഴികെ രണ്ട് സ്റ്റേഷനുകൾക്ക് ഒരു ഇൻസ്പെക്ടർ എന്ന നിലയിലേക്ക് മാറും. എന്നാൽ, ആയിരത്തിൽ താഴെ എഫ്ഐആ‍ർ വരുന്ന സ്റ്റേഷനുകളിൽ എസ്ഐമാരാകും ഭരണം നടത്തുക. ബാക്കിവരുന്ന സിഐമാരെ സൈബർ, പോക്‌സോ ഡിവിഷനുകളിൽ നിയമിക്കാനാണ് തീരുമാനം. ലഹരി വിരുദ്ധ പ്രചരണത്തിന് പുതിയ പദ്ധതി നടപ്പാക്കാനും ഡിജിപിയുടെ റിപ്പോർട്ടിൽ നിർദ്ദേശങ്ങളുണ്ട്. 100 ദിന പരിപാടിയിൽ ഉൾപ്പെടുത്താൻ 20 കർമ്മ പദ്ധതികൾ ആണ് ആലോചിക്കുന്നത്.

അതേസമയം, സ്റ്റേഷൻ എസ്എച്ച്ഒമാരെ ഇൻസ്പെക്ടർമാരായി നിയമിച്ചത് പിണറായി സർക്കാരിന്‍റെ കാലത്താണ്. 480 സ്റ്റേഷനുകളിലാണ് എസ്എച്ച്ഒ സംവിധാനം കൊണ്ടുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *