ദുബൈ: മിസൈൽ ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിധം മൊബൈൽ ഫോണുകളിലെത്തിയ മുന്നറിയിപ്പ് യു.എ.ഇ നിവാസികളെ ആശങ്കയിലാക്കി. ഇന്ന് വൈകുന്നേരമാണ് ദുബൈയിലും അബൂദബിയിലും മൊബൈൽ ഫോണുകളിൽ ജാഗ്രതാ നിർദേശമെത്തിയത്. എന്നാലിത്, സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് ദേശീയ സുരക്ഷാ സുപ്രീംകൗൺസിൽ വ്യക്തമാക്കി. രാജ്യനിവാസികളോട് അധികൃതർ ക്ഷമാപണവും നടത്തി.
യുദ്ധം അവസാനിച്ചതിന്റെ ആശ്വാസത്തിലായിരുന്ന ജനങ്ങളെ ഇത് ആങ്കയിലാഴ്ത്തി. മുന്നറിയിപ്പിന് തൊട്ടുപിന്നാലെ കാര്യങ്ങൾ സുരക്ഷിതമാണെന്നും, സഹകരണത്തിന് നന്ദിയുണ്ടെന്നും അറിയിക്കുന്ന സന്ദേശം വന്നു. എന്നാൽ, പതിവില്ലാത്ത വിധം നേരത്തേ ലഭിച്ച ജാഗ്രതാ നിർദേശം പരിഗണിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ അറിയിപ്പ് വന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ പലരും സംശയിച്ചു നിൽക്കുന്നതിനിടെ ദേശീയ സുരക്ഷാ സുപ്രീം കൗൺസിലിന്റെ വിശദീകരണം പുറത്തുവന്നു. മൊബൈലിൽ ലഭിച്ച സന്ദേശങ്ങൾ സാങ്കേതിക പിഴവ് മൂലം സംഭവിച്ചതാണെന്ന് വ്യക്തമാക്കി ദേശീയ സുരക്ഷ സുപ്രീംകൗൺസിലും ദേശീയ ദുരന്തനിവാരണ സമിതിയും പ്രസ്താവന പുറത്തിറക്കി. ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് ക്ഷമചോദിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
