കൊൽക്കത്ത: പശ്ചിമബംഗാളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങൾക്ക് എൻ.കെ പ്രേമചന്ദ്രൻ എം.പി.യുടെ വക പരിശീലനം. അംഗങ്ങൾക്ക് പാർലമെന്ററി നടപടിക്രമങ്ങളും കാര്യനിർവഹണവും സംബന്ധിച്ച് അവബോധം നൽകുന്നതിനാണ് അദ്ദേഹം എത്തിയത്. ഇക്കാര്യങ്ങളിൽ ലോക്‌സഭാ സെക്രട്ടേറിയറ്റും ബംഗാൾ നിയമസഭയും സംയുക്തമായാണ് കൊൽക്കത്തയിൽ രണ്ട് ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം നടത്തിയത്. പ്രേമചന്ദ്രനുൾപ്പെടെയുള്ളവർ പരിശീലകരായി.
പാർലമെന്ററി രംഗത്തെ പരിചയസമ്പത്തും വൈദഗ്ധ്യവും പരിഗണിച്ചാണ് പരിശീലകരെ നിയോഗിക്കുന്നത്. ‘നിയമനിർമാണ നടപടിക്രമങ്ങളും സ്വകാര്യ ബില്ലുകളും’ എന്ന വിഷയത്തിലായിരുന്നു പ്രേമചന്ദ്രന്റെ ക്ലാസ്. ബില്ലുകൾ സൂക്ഷ്മമായി പഠിച്ച്, വിവിധതലങ്ങളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തി ഭേദഗതി നിർദേശിക്കുന്നതിൽ ജനപ്രതിനിധികൾ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും അദ്ദേഹം വിവരിച്ചു.
