കോഴിക്കോട്: എച്ച്മുക്കുട്ടിയും ദീദി ദാമോദരനും ചേര്‍ന്നെഴുതിയ ‘എംറ്റി സ്‌പെയ്‌സ് ബാഷ്പീകൃതയുടെ ആറാം വിരല്‍’ എന്ന പുസ്തകത്തിനെതിരെ എം. ടി വാസുദേവന്‍ നായരുടെ മകള്‍ നല്‍കിയ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാമെന്ന് കോടതി. ദീതി ദാമോദരന്‍, എച്ച്മുക്കുട്ടി, പ്രസാധകര്‍ എന്നിവര്‍ക്ക് സമന്‍സ് അയച്ചു. ഓഗസ്റ്റ് നാലിന് കേസ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി വീണ്ടും പരിഗണിക്കും. പുസ്തകം അപകീര്‍ത്തിപ്പെടുത്തുന്നതാണ് എന്നും കുടുംബത്തിന്റെ അനുമതി ഇല്ലാതെ എഴുതിയ പുസ്തകം പിന്‍വലിക്കണമെന്നും എം ടി വാസുദേവന്‍ നായരുടെ മകള്‍ അശ്വതി പരാതിയില്‍ പറഞ്ഞിരുന്നു.
പ്രമീള നായരേയും അവരുടെ ജീവിതത്തെയും കുറിച്ച് എന്ന വ്യാജേന എഴുതിയ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും വസ്തുതകള്‍ക്ക് നിരക്കാത്തതും അസത്യവുമാണെന്നും പുസ്തകം പിന്‍വലിക്കാത്ത പക്ഷം നടപടികള്‍ സ്വീകരിക്കുമെന്നും മക്കളായ സിത്താരയും അശ്വതിയും നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പുസ്തകം ആരെയും വേദനിപ്പിക്കാന്‍ എഴുതിയതല്ലെന്നാണ് എച്ച്മുക്കുട്ടി പ്രതികരിച്ചത്. എഴുതിയതില്‍ എന്താണ് പ്രശ്‌നം എന്ന് എംടിയുടെ മക്കള്‍ പറയട്ടെയെന്നും എച്ച്മുക്കുട്ടി പറഞ്ഞു. ‘വേദനിപ്പിക്കുന്നത് ഏതെന്ന് പറയട്ടെ. പിന്‍വലിക്കണമോ തിരുത്തണമോ എന്നത് പിന്നീട് വരുന്ന കാര്യമാണ്. ശേഷം മാത്രമേ അതില്‍ തീരുമാനം പറയാന്‍ കഴിയുകയുള്ളു. എം ടിയുടെ മക്കളെ നേരിട്ട് അറിയുന്ന ആളെ അല്ല ഞാന്‍. മനഃപൂര്‍വം വേദനിപ്പിക്കാന്‍ വേണ്ടി ഒന്നും എഴുതിയിട്ടില്ല. രാജ്യദ്രോഹപരമായ ഒന്നും തന്നെ എഴുതിയിട്ടില്ല എന്ന് കരുതുന്ന ആളാണ് ഞാന്‍’, എച്ച്മുക്കുട്ടി പറഞ്ഞു.
പ്രമീളദേവിയോടുള്ള ഇഷ്ടം കൊണ്ടാണ് പുസ്തകം എഴുതിയതെന്നും വിവാദം ആക്കേണ്ട ആവശ്യമില്ലെന്നും എച്ച്മുക്കുട്ടി പറഞ്ഞിരുന്നു. തന്റെ ഓര്‍മകളെ, അനുഭവങ്ങളെ പുസ്തകങ്ങള്‍ ആക്കുമ്പോള്‍ ആരോടാണ് അനുവാദം ചോദിക്കേണ്ടത്. തമസ്‌കരിക്കപ്പെട്ട എഴുത്തുകാരി ആണ് പ്രമീള നായര്‍. തന്റെ ജീവിതവുമായി കൈകോര്‍ക്കുന്ന കുറെ അനുഭവങ്ങള്‍ ഉള്ളത് കൊണ്ടാണ് പുസ്തകം ആക്കിയത്. എം. ടി ജീവിച്ചിരുന്ന കാലത്ത് വന്ന ആരോപണങ്ങള്‍ ഉണ്ടെന്നും അതിന് എല്ലാം അന്ന് മറുപടി ലഭിച്ചിരുന്നോയെന്നും എച്ച്മുക്കുട്ടി ചോദിച്ചിരുന്നു.
