തിരുവനന്തപുരം: പട്ടികജാതി-പട്ടികവർഗ സങ്കേതങ്ങളുടെ പേരുമാറ്റത്തിൽ വിമർശനവുമായി മന്ത്രി കെ.എ തുളസി. പേരുമാറ്റം കൊണ്ടുമാത്രം കാര്യമായ മാറ്റങ്ങൾ ഉണ്ടാകില്ല. പേരുമാറ്റങ്ങൾക്കെതിരേ അതത് സമൂഹത്തിൽനിന്നുതന്നെ പരാതികൾ ലഭിച്ചിട്ടുണ്ട്. ആദിവാസികളടക്കം ‘ഊര്’ എന്ന പേര് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടെന്നും പേരുമാറ്റത്തിന് തിരക്കിട്ട് ശ്രമിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടികജാതി വനിതാസംരംഭകർക്കായി പുതിയ സാമ്പത്തികസഹായപദ്ധതി സർക്കാർ പ്രഖ്യാപിച്ചതായും മന്ത്രി കെ.എ തുളസി അറിയിച്ചു. സാമൂഹികപ്രവർത്തക ദാക്ഷായണി വേലായുധന്റെ പേരിലാണ് പദ്ധതി. ഇതുവഴി പട്ടികവിഭാഗ സ്വയംസഹായസംഘങ്ങൾക്ക് 10 ലക്ഷം രൂപവരെ സഹായധനം നൽകും. പാലക്കാട് ജില്ലയിൽ ആദ്യഘട്ടത്തിൽ നടപ്പാക്കുന്ന പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം കൊല്ലം അച്ചൻകോവിലിൽ ഭാരക്കുറവുള്ള ഇരട്ടക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ പോഷകാഹാരമോ ഔദ്യോഗികസംവിധാനങ്ങളുടെ പിന്തുണയോ ലഭിക്കാതെ ആദിവാസി ദമ്പതിമാർ ദുരിതത്തിലായ സംഭവത്തിൽ എസ്.സി. പ്രൊമോട്ടറുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരവീഴ്ചയാണെന്ന് മന്ത്രി പറഞ്ഞു. വകുപ്പിനു കീഴിലുള്ള വീഴ്ചകളിലും പരിശോധന നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
