ഇനി ‘റോബോ’സ് നീക്കും; സൗദിയിലെ റോഡുകളിലെ മണൽ നീക്കാൻ റോബോട്ടുകളെ നിയോഗിച്ചു

റിയാദ്: സൗദി അറേബ്യയിലെ റോഡ് ശൃംഖലകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുമായി അത്യാധുനിക സാങ്കേതികവിദ്യകൾ നിരത്തിലിറക്കി ജനറൽ അതോറിറ്റി ഫോർ റോഡ്‌സ്. റോഡുകൾക്ക് കീഴിലുള്ള കലുങ്കുകളിലും ഇടുങ്ങിയ പാതകളിലും അടിഞ്ഞുകൂടുന്ന മണൽ, മണ്ണ്, മറ്റ് മാലിന്യങ്ങൾ എന്നിവ വൃത്തിയാക്കാനാണ് റോബോട്ടുകളെ നിയോഗിച്ചത്. സൗദിയിലെ റോഡരികുകളിൽ നിന്നും ഹൈവേകളിൽ നിന്നുമായി 4.8 കോടിയിലധികം ക്യൂബിക് മീറ്റർ മണൽ ഇതിലൂടെ അതോറിറ്റി നീക്കം ചെയ്തു

കാർബൺ മലിനീകരണം പൂർണമായും ഒഴിവാക്കിയുള്ള അത്യാധുനിക പ്രവർത്തന സവിശേഷതകളാണ് ഈ റോബോട്ടുകൾക്കുള്ളത്. വളരെ ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ അടഞ്ഞ പ്രതലങ്ങളിൽപ്പോലും ഉയരം ക്രമീകരിച്ച് കൃത്യമായി ജോലി ചെയ്യാൻ ഇവയ്ക്ക് സാധിക്കും. അപകടസാധ്യതയുള്ള കലുങ്കുകൾക്കുള്ളിലേക്ക് ഇനിമുതൽ തൊഴിലാളികൾ ഇറങ്ങേണ്ടതില്ല എന്നതും ഇതിന്റെ വലിയ നേട്ടമാണ്. എല്ലാ വർഷവും ജൂലൈ 12-ന് ആചരിക്കുന്ന ‘അന്താരാഷ്ട്ര പൊടിക്കാറ്റ് വിരുദ്ധ ദിന’ത്തോടനുബന്ധിച്ച് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. പൊടിക്കാറ്റും മണൽക്കൂനകളും കാരണം റോഡുകളിൽ ഉണ്ടാകുന്ന പ്രവർത്തന തടസ്സങ്ങളും അപകടസാധ്യതകളും കുറയ്ക്കാൻ ഇത് വഴി സാധിച്ചു.

റോഡരികുകളിൽ നിന്ന് നീക്കം ചെയ്യുന്ന മണൽ മറ്റ് സുപ്രധാന മേഖലകൾക്കായി പുനരുപയോഗിക്കാനുള്ള പദ്ധതികളും വിവിധ വകുപ്പുകളുമായി ചേർന്ന് അതോറിറ്റി ആരംഭിച്ചിട്ടുണ്ട്. 2030 ഓടെ ആഗോള റോഡ് ഗുണനിലവാര സൂചികയിൽ സൗദി അറേബ്യയെ മുൻനിരയിൽ എത്തിക്കുക എന്നതാണ് അതോറിറ്റിയുടെ ലക്ഷ്യം. കൂടാതെ റോഡപകട മരണങ്ങൾ ലക്ഷത്തിൽ 5-ൽ താഴെയായി കുറയ്ക്കാനും പദ്ധതിയുണ്ട്. ഇന്റർനാഷണൽ റോഡ് അസസ്‌മെന്റ് പ്രോഗ്രാമിന്റെ (IRAP) മാനദണ്ഡങ്ങൾക്കനുസരിച്ച് റോഡ് ശൃംഖല പൂർണ സുരക്ഷിതമാക്കാനുമുള്ള വമ്പൻ പദ്ധതികളാണ് രാജ്യം നടപ്പാക്കിവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *