വീണ്ടും കൂട്ട പിരിച്ചുവിടലിനൊരുങ്ങി ഒറാക്കിള്‍

മുംബൈ: ഐടി ഭീമനായ ഒറാക്കിള്‍ വീണ്ടും പിരിച്ചുവിടലിനൊരുങ്ങുന്നു. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മാനേജര്‍മാരോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്തംബര്‍ ഒന്നിനുള്ളില്‍ ജീവനക്കാരെ പിരിച്ചുവിടും. ഈ പിരിച്ചുവിടലും കൂടി യാഥാര്‍ഥ്യമായാല്‍ ഏകദേശം 21,000 പേര്‍ക്ക് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒറാക്കിളില്‍ ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സെപ്തംബറില്‍ സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദം തുടങ്ങുന്നതിന് മുമ്പ് പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. എന്നാല്‍, പിരിച്ചുവിടല്‍ സംബന്ധിച്ച വാര്‍ത്തകള്‍ ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഒറാക്കിള്‍ തയാറായിട്ടില്ല.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും ഒറാക്കിള്‍ പിരിച്ചുവിടല്‍ നടത്തിയിരുന്നു. ജീവനക്കാരില്‍ 13 ശതമാനത്തേയാണ് ഒഴിവാക്കിയത്. സ്‌റ്റോക്ക് മാര്‍ക്കറ്റിങ് ഫയലിങ്ങിലാണ് ഇക്കാര്യം അറിയിച്ചത്. ക്ലൗഡ്, എഐ ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഇനിയും പിരിച്ചുവിടലുണ്ടാവുമെന്നാണ് സൂചന. മൂലധനനിക്ഷേപത്തിനായി 55.7 ബില്യണ്‍ ഡോളറാണ് ഒറാക്കിള്‍ നിക്ഷേപിച്ചിരിക്കുന്നത്. ഇതില്‍ 43 ബില്യണ്‍ ഡോളര്‍ കടപത്രങ്ങളിലൂടെയാണ് സ്വരൂപിച്ചത്. 2027ല്‍ കടപത്രങ്ങളിലൂടെ 40 ബില്യണ്‍ ഡോളര്‍ കൂടി കമ്പനി സ്വരൂപിക്കും. മൂലധനനിക്ഷേപത്തിലെ ഭൂരിപക്ഷവും എഐ വ്യാപനത്തിന് വേണ്ടിയാവും കമ്പനി ഉപയോഗിക്കുക.

Leave a Reply

Your email address will not be published. Required fields are marked *