കൊച്ചി: ഗവൺമെന്റ് പ്ലീഡര്‍ നിയമന വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി സതീശനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് കെ ബാബു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വി. ഡി സതീശനെ കുറ്റപ്പെടുത്താനാകില്ലെന്നും ഒരു യുവ എംപിയുടെ ശുപാര്‍ശയിലാണ് നിയമനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലായിപ്പോഴും രാഷ്ട്രീയം മാത്രം പരിഗണിക്കാൻ കഴിയില്ലെന്നും യോഗ്യതയും പരിഗണിക്കേണ്ടതുണ്ടെന്നും കെ.ബാബു വ്യക്തമാക്കി.
പ്ലീഡര്‍ നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതില്‍ വി. ഡി സതീശന്‍ പക്ഷത്തിന് കടുത്ത അതൃപ്തിയാണുള്ളത്.
പ്ലീഡര്‍ നിയമനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച കെഎസ് യു സംസ്ഥാന പ്രസിഡന്‍റിനോട് മുഖ്യമന്ത്രി വിഡി സതീശന്‍ അതൃപ്തി പരസ്യമാക്കിയത് കോൺഗ്രസിനുള്ളിൽ തന്നെ പോരിനിടയാക്കിയിരിക്കുകയാണ്. കൊച്ചിയിലെ പൊതുപരിപാടിയില്‍ തൊട്ടടുത്തെത്തി കാണാന്‍ ശ്രമിച്ചിട്ടും അലോഷ്യസ് സേവ്യറിന് മുഖം കൊടുക്കാതെ മുഖ്യമന്ത്രി മടങ്ങുകയായിരുന്നു.
തെറ്റ് ചൂണ്ടിക്കാട്ടുന്നത് തുടരുമെന്ന് തുറന്നടിച്ച് കെഎസ് യു പ്രസിഡന്‍റും പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചു. കെ എസ് യുവിന് പിന്തുണയുമായി കെസി പക്ഷത്തെ മന്ത്രിമാരടക്കം കൂടുതല്‍ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ ജിന്റോ ജോണ്‍, വി ആര്‍ അനൂപ് അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അലോഷ്യസ് സേവ്യറിനെതിരെ വിമര്‍ശനവുമായി കെഎസ്‌യുവിലെ സതീശന്‍ പക്ഷ നേതാക്കളും രംഗത്തെത്തിയിരുന്നു.
