ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫയ്ക്കെതിരെ കോൺകാകാഫും

ലോകകപ്പിന്‍റെ അവകാശങ്ങൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയുടെ നീക്കത്തിൽ പ്രതിഷേധം ഇരമ്പുന്നു. വരാനിരിക്കുന്ന മുഴുവൻ ഫിഫ ടൂർണമെന്‍റുകളും ബഹിഷ്‌കരിക്കാൻ 55 അംഗ രാജ്യങ്ങളുള്ള യുവേഫ ഒറ്റക്കെട്ടായി തീരുമാനിച്ചതിന് പിന്നാലെ കോൺകാകാഫും രംഗത്തെത്തിയിരിക്കുകയാണ്. ഫിഫയുടെ ഈ നിർദ്ദേശം വടക്കേ അമേരിക്കൻ ഫുട്ബോൾ ഭരണസമിതിയായ കോൺകാകാഫിന് കീഴിലുള്ള 41 അംഗ രാജ്യങ്ങളും തള്ളി.

അടുത്തിടെ സമാപിച്ച 2026 ലോകകപ്പിന്‍റെ ആതിഥേയരായ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവരുൾപ്പെടെയുള്ള രാജ്യങ്ങളാണ് ഫിഫയ്ക്കെതിരെ കടുത്ത നിലപാടെടുത്തിരിക്കുന്നത്. കോൺകാകാഫ് പ്രസിഡന്‍റുമാരുടെ യോഗത്തിലാണ് ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ മുന്നോട്ടുവെച്ച പദ്ധതി തള്ളാൻ തീരുമാനിച്ചത്.ലോകകപ്പ് ഉൾപ്പെടെയുള്ള ഫിഫ ടൂർണമെന്‍റുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യുന്നതിനായി 20 ബില്യൺ ഡോളറിന്‍റെ കമ്പനി രൂപീകരിക്കാനാണ് ഫിഫയുടെ പദ്ധതി.

ഇതിന്‍റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് കൈമാറാനും പദ്ധതിയുണ്ട്.പദ്ധതി അംഗീകരിക്കുകയാണെങ്കിൽ ഫിഫയിലെ 211 അംഗരാജ്യങ്ങൾക്കും 20 മില്യൺ ഡോളർ വീതം നൽകുമെന്ന ഓഫറും ഫിഫ മുന്നോട്ടുവെച്ചു. സെപ്റ്റംബർ മധ്യത്തോടെ അംഗരാജ്യങ്ങൾ ഇത് അംഗീകരിക്കണമെന്നാണ് ഫിഫയുടെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *