കൊച്ചി: സംസ്ഥാനത്തെ സ്ത്രീകള്‍ക്കായി യുഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രിയദര്‍ശിനി സൗജന്യയാത്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് സിപിഎം എംഎല്‍എമാര്‍ വിട്ടുനിൽക്കും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആർടിസിയിൽ ഓർഡിനറി ബസിൽ മാത്രമല്ലല്ലോ ഫ്രീ എന്ന് പറഞ്ഞതെന്നും, ഇപ്പോൾ അത് എങ്ങനെ മാറ്റിയെന്നും അദ്ദേഹം ചോദിച്ചു. മലബാറിൽ ഓർഡിനറി ബസുകൾ ഇല്ലെന്നും, ഇത് ആളെ പറ്റിക്കലാണെന്നും യുഡിഎഫ് സർക്കാർ പറയുന്നത് ഒന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎമ്മിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ മറുപടി നൽകി. സിപിഎം പല തെറ്റുകളും തിരുത്തുന്നുണ്ടല്ലോ, ഈ തെറ്റും അവർക്ക് പിന്നീട് തിരുത്തേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന തീരുമാനം തിരുത്തണമെന്ന് വിനീതമായി അഭ്യർത്ഥിക്കുകയാണെന്നും മന്ത്രി പറഞ്ഞു. തൊഴിലാളി സ്ത്രീകൾക്ക് ഏറെ ഉപയോഗപ്പെടുന്ന പദ്ധതിയാണിത്. ആ പദ്ധതി ഒരു തൊഴിലാളി വർഗ്ഗ പാർട്ടി തന്നെ ബഹിഷ്കരിച്ചാൽ എന്ത് ചെയ്യും? ഇത് ചരിത്രപരമായ വിഡ്ഢിത്തമാണ്. ഈ പദ്ധതി ബഹിഷ്കരിച്ചാൽ അവർക്ക് ബസ് മിസ്സാകുമെന്നും അദ്ദേഹം പരിഹസിച്ചു.
