തൃശ്ശൂർ: കളിചിരികളോടെ മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് എൽ.പി. സ്‌കൂളിൽനിന്ന് പുറപ്പെട്ട ആ വിനോദയാത്ര ഇത്രമേൽ വലിയൊരു നോവായി മാറുമെന്ന് ആരും കരുതിയതല്ല. അതിരപ്പിള്ളിയുടെ വന്യഭംഗിയും വാഴച്ചാലിന്റെ കുളിർമയും ആസ്വദിച്ച്, മലക്കപ്പാറയിലെ കാനനപാതയിലൂടെ വാൽപ്പാറ സന്ദർശിക്കാനെത്തിയതായിരുന്നു സംഘം. അധ്യാപകരും മക്കളും സ്‌കൂളിലെ പാചകക്കാരിയും അടങ്ങുന്ന സംഘത്തിന്റെ യാത്ര ഒടുവിൽ ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി. പലരുടെയും മരണയാത്രയായി അത് അവസാനിച്ചു.
ഒറ്റദിവസംകൊണ്ട് അനാഥമായത് ഒൻപതുകുടുംബങ്ങൾ മാത്രമല്ല ഒരു സ്കൂൾതന്നെ. പാങ്ങ് ജി.എൽ.പി. സ്കൂളിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. പ്യൂൺ ഗോപാലകൃഷ്ണൻ, എൽ.പി. വിഭാഗം അധ്യാപിക ഹസ്‌നത്ത്, എൽ.കെ.ജി. അധ്യാപികമാരായ റസീന, യശോദ എന്നിവർ. അജിത 54 ( പ്രധാനാധ്യാപിക) – പുലാമന്തോൾ സ്വദേശി. റംല 52 – അധ്യാപിക – പാങ്ങ് സ്വദേശി. സുഹറ 43 – അധ്യാപിക – പാങ്ങ് സ്വദേശി, ആശ 41 – അധ്യാപിക – പാങ്ങ് സ്വദേശി, മജീദ് 43 – അധ്യാപകൻ – പാങ്ങ് സ്വദേശി , സാജിത 45 – ആയ – പാങ്ങ് സ്വദേശി, ഷക്കീല 37 – പാങ്ങ് – അധ്യാപിക, റുഖിയ 39 – മജീദിന്റെ ഭാര്യ, ഹിഷാം 12 – സുഹറയുടെ മകൻ എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
