തിരുവനന്തപുരം: പ്രതിഷേധിക്കാനായി ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്തപ്പോൾ കൈനഷ്ടം സംഭവിച്ചത് കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക്. പുതിയ സർക്കാർ അധികാരമേൽക്കുംമുൻപേ സൗജന്യയാത്രാസൗകര്യം ആവശ്യപ്പെട്ട് മഹിളാമോർച്ച നടത്തിയ സമരമാണു ജീവനക്കാർക്കു വിനയായത്. പ്രകടനപത്രികയിലെ വാഗ്ദാനം യു.ഡി.എഫ്. സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് മഹിളാമോർച്ച പ്രതിഷേധം സംഘടിപ്പിച്ചത്.
സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂർ ബസ് സ്റ്റാൻഡിൽ മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നിർവഹിച്ചു. തമ്പാനൂർ ബസ് സ്റ്റാൻഡിൽനിന്ന് നവ്യ ഹരിദാസിന്റെ നേതൃത്വത്തിൽ മുദ്രാവാക്യം മുഴക്കിയെത്തിയ പ്രവർത്തകർ ആറ്റിങ്ങലിലേക്കുള്ള ബസിൽ കയറി. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ നിയമപ്രകാരം കഴിയില്ലെന്നു ജീവനക്കാരും പോലീസും അറിയിച്ചിട്ടും പ്രവർത്തകർ പിൻവാങ്ങിയില്ല.
