2029ല്‍ രാഹുല്‍ പ്രധാനമന്ത്രി; ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് പിടിക്കും : രാജേന്ദ്ര പാല്‍ ഗൗതം

ലഖ്‌നൗ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും 2029ല്‍ രാഹുല്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ പുതിയ ചുമതലക്കാരനായി നിയമിതനായ രാജേന്ദ്ര പാല്‍ ഗൗതം. താഴെത്തട്ട് മുതല്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്നും കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചുമതലയ്ക്ക് ശേഷം ലഖ്‌നൗവില്‍ എത്തിയപ്പോഴായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയുടെ നേതൃത്വത്തില്‍ വന്‍ സ്വീകരണമാണ് രാജേന്ദ്ര പാല്‍ ഗൗതമിന് നല്‍കിയത്. ‘ഞങ്ങള്‍ 2027-ല്‍ ഉത്തര്‍പ്രദേശ് പിടിച്ചെടുക്കുകയും 2029-ല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു. അംബേദ്കര്‍ രൂപകല്‍പ്പന ചെയ്ത ഭരണഘടനയെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പോരാടുമെന്ന് പറഞ്ഞ ഗൗതം, അംബേദ്കറും കോണ്‍ഗ്രസും തമ്മില്‍ ഭിന്നതയിലാണെന്ന് ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്തു.

അംബേദ്കറും കോണ്‍ഗ്രസും പരസ്പരം പൂരകങ്ങളായിരുന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ രാജ്യത്തിന്റെ ആദ്യത്തെ നിയമമന്ത്രിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ അദ്ദേഹം പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയുന്നതിലും സര്‍ക്കാര്‍ ജോലികള്‍ നല്‍കുന്നതിലും പരാജയപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനോ, കൃത്യസമയത്ത് പരീക്ഷകള്‍ നടത്താനോ, ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനോ ഒരു സമ്പദ് വ്യവസ്ഥയ്ക്ക് കഴിയുന്നില്ലെങ്കില്‍, അങ്ങനെയൊരു സര്‍ക്കാര്‍ ആവശ്യമില്ല,’ അദ്ദേഹം പറഞ്ഞു.

ദളിതര്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ബി.ജെ.പി വിദ്വേഷം പ്രചരിപ്പിക്കുകയാണ്. ബി.ജെ.പി ജനങ്ങളുടെ വിശ്വാസവും സംഭാവനകളും വോട്ടുകളും മോഷ്ടിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ദളിതരുടെയും അവകാശങ്ങള്‍ക്കായി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *