മക്ക: ദുൽഹജ്ജ് മാസം പിറന്നതോടെ വിശുദ്ധ ഹജ്ജ് കർമങ്ങൾക്കായുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി സൗദി അറേബ്യ തീർഥാടക തിരക്കിലേക്ക്. മെയ് 25 തിങ്കളാഴ്ച ഹാജിമാർ മിനായിലേക്ക് നീങ്ങുന്നതോടെയാണ് ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകുക. ഹജ്ജിന്റെ ഏറ്റവും പ്രധാന ചടങ്ങായ അറഫാ സംഗമം മെയ് 26 ചൊവ്വാഴ്ച നടക്കും. പുണ്യഭൂമിയിൽ ഒത്തുചേരുന്ന ലക്ഷക്കണക്കിന് ഹാജിമാർ സൂര്യാസ്തമയം വരെ അറഫയിൽ പ്രാർഥനാനിരതരായി കഴിച്ചുകൂട്ടിയ ശേഷം, രാത്രിയോടെ മുസ്ദലിഫയിൽ വിശ്രമിക്കും. ഗൾഫ് രാജ്യങ്ങളിൽ മെയ് 27 ബുധനാഴ്ചയാണ് ബലിപെരുന്നാൾ . അന്ന് പുലർച്ചെ മുസ്ദലിഫയിൽ നിന്ന് മിനായിൽ തിരിച്ചെത്തുന്ന ഹാജിമാർ കഅ്ബക്കരികിലെത്തി ഹജ്ജിന്റെ ത്വവാഫ് പൂർത്തിയാക്കും. ഒപ്പം ബലികർമം നിർവഹിക്കുകയും മുടി മുറിക്കുകയും ചെയ്യും. ഇതോടെ ഹജ്ജിന്റെ പ്രധാന കർമങ്ങൾക്ക് അർധവിരാമമാകും. തുടർന്ന് മെയ് 28 മുതൽ 30 വരെയുള്ള മൂന്ന് ദിവസങ്ങളിൽ ഹാജിമാർ മിനായിൽ തങ്ങി ജംറകളിലെ കല്ലേറ് കർമം നിർവഹിക്കും.
ഹജ്ജിന്റെ തിരക്കിലേക്ക് സൗദി
