തിരുവനന്തപുരം: എംബിബിഎസ് കോഴ്സിൽ അധികമായി ഈടാക്കുന്ന ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശം ചർച്ച ചെയ്യാൻ അടിയന്തര യോഗം വിളിച്ച് സംസ്ഥാന സർക്കാർ. ആരോഗ്യമന്ത്രി കെ മുരളീധരൻ വിളിച്ചുചേർത്ത യോഗം വെള്ളിയാഴ്ച ചേരും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സ്വശ്രയ കോളേജ് മാനേജ്മെന്റ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. നിർദേശം ബാധകമല്ലെന്ന നിലപാടിലാണ് സ്വാശ്രയ കോളേജുകൾ. കേരളത്തിലെ സാഹചര്യം നോക്കാതെയുള്ള നിർദേശമെന്നും സ്വാശ്രയ മെഡിക്കൽ കോളേജ് അസോസിയേഷൻ പറഞ്ഞു.
2024ലെ ഗ്രാജ്വറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ചട്ട പ്രകാരം എംബിബിഎസ് കോഴ്സിന്റെ കാലയളവ് നാലര വർഷമാണ്. യഥാർത്ഥ കാലയളവിനുള്ള ഫീസ് മാത്രമേ ഈടാക്കാവൂവെന്ന് നേരത്തെ തന്നെ ദേശീയ മെഡിക്കൽ കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ, കേരളം നടപ്പാക്കിയിരുന്നില്ല. തുടർന്ന് വിദ്യാർഥികളിൽ നിന്ന് അധികമായി വാങ്ങിയ ആറുമാസത്തെ ഫീസ് തിരികെ നൽകണമെന്ന് കമ്മീഷൻ നിർദേശം നൽകി. കോളേജുകൾക്ക് ഇതുസംബന്ധിച്ച് നിർദേശം നൽകണം.
സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിലെ വിദ്യാർത്ഥികൾ അധികമായി അടയ്ക്കേണ്ടി വരുന്ന ഫീസ് മൂന്നര ലക്ഷം മുതൽ 6 ലക്ഷം വരെയാണ്. പരാതി ഉയർന്നതിന് പിന്നാലെ ദേശീയ മെഡിക്കൽ കമ്മീഷൻ നാലര വർഷ ഫീസ് മാത്രമേ വാങ്ങാവുവെന്ന് മൂന്നര മാസം മുമ്പ് ആദ്യ സർക്കുലർ ഇറക്കിയിരുന്നു. കേരളത്തിൽ സ്വാശ്രയ കോളേജുകളുടെ വരവുചെലവ് കണക്കുകൾ അടക്കം പരിശോധിച്ച് ഫീസ് നിർണയ സമിതിയാണ് സംസ്ഥാനത്ത് ഓരോ വർഷവും ഫീസ് നിശ്ചയിക്കുന്നത്. ആദ്യ വർഷം അടക്കുന്ന ഫീസ് അടുത്ത കൊല്ലങ്ങൾക്കും ബാധകമാക്കുന്നതാണ് രീതി. ഇത് അംഗീകരിച്ച് സർക്കാർ ഇറക്കുന്ന ഉത്തരവിലും പറയുന്നത് അഞ്ച് വർഷത്തെ ഫീസ് എന്നാണ്. പുതിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകുമെന്നാണ് വിദ്യാർത്ഥികളുടെ പ്രതീക്ഷ. കേരളത്തിന് എൻഎംസി നിർദേശം ബാധകമല്ലെന്നാണ് സ്വകാര്യ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ വാദിച്ചിരുന്നത്.
