സുധാകരന് തിരിച്ചടി; എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി

കൊച്ചി: കെ. സുധാകരന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസ് തള്ളി കോടതി. ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയാണ് കേസ് തള്ളിയത്. എം.വി ഗോവിന്ദനെതിരെ തെളിവ് നല്‍കാന്‍ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാത്തതോടെയാണ് കോടതി നടപടി എടുത്തത്. മോണ്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ കെ. സുധാകരനും ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന വാർത്തകളുണ്ടെന്ന ഗോവിന്ദന്റെ പ്രസ്താവനയ്ക്ക് എതിരെയായിരുന്നു മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

കേസില്‍ രണ്ടുതവണ അവസരം നല്‍കിയിട്ടും സുധാകരന്‍ നേരിട്ട് ഹാജരാകാതെ വന്നതോടെയാണ് കോടതി കേസ് തള്ളിയത്. അതേസമയം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. എറണാകുളം സിജെഎം കോടതിയിലായിരുന്നു സുധാകരന്‍ മാനനഷ്ടക്കേസ് നല്‍കിയത്. എം. വി ഗോവിന്ദന്‍, പി പി ദിവ്യ, ദേശാഭിമാനി ദിനപത്രം എന്നിവരെ കക്ഷിയാക്കിയാണ് മാനനഷ്ടക്കേസ് നല്‍കിയിരുന്നത്. ദേശാഭിമാനി പത്രം ഉദ്ധരിച്ചുകൊണ്ടായിരുന്നു എം. വി ഗോവിന്ദന്‍ സുധാകരനെതിരെ ആരോപണം ഉന്നയിച്ചത്. എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ ഉറച്ചു നിന്ന പശ്ചാത്തലത്തില്‍ കെ. സുധാകരന്‍ നിയമനടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *