പുനെ: പുനെയിൽ മൂന്ന് വയസ്സുകാരനെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. വീടിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ ചോക്ലേറ്റ് നൽകി പ്രതി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത പൊലീസ്, പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി.
മെയ് 1-നാണ് സംഭവം നടന്നത്. വീടിന് പുറത്തു കളിച്ചു കൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടർന്ന് മാതാപിതാക്കൾ സമീപത്തെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിന്നാലെ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ കൗമാരക്കാരന്‍റെ വീട്ടിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. കുട്ടി കൊല്ലപ്പെടുന്നതിന് മുൻപ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
നഗരം വിടാൻ ശ്രമിക്കുന്നതിനിടെ പൂനെ റെയിൽവേ സ്റ്റേഷന് പുറത്തുനിന്നാണ് കൌമാരക്കാരൻ പൊലീസിന്‍റെ പിടിയിലായത്. സിസിടിവി ദൃശ്യങ്ങളും സാങ്കേതിക തെളിവുകളും ഉപയോഗിച്ചാണ് പൊലീസ് പ്രതിയെ വലയിലാക്കിയത്. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കുറ്റകൃത്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിൽ ഒളിപ്പിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.
