ആരോഗ്യവകുപ്പിന്റെ 50 ദിവസത്തെ പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം : സർക്കാർ ഫണ്ടിനു പുറമെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ പറഞ്ഞു. ആരോഗ്യവകുപ്പിന്റെ പ്രോഗ്രസ്സ് റിപ്പോർട്ടായ ആരോഗ്യവകുപ്പിലെ അൻപത് വിസ്മയ ദിനങ്ങളുടെ പ്രകാശനവും പരിപാടിയുടെ ഉദ്ഘാടനവും ഗവൺമെന്റ് മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

ചികിത്സ, മരുന്ന്, കിടക്ക എന്നിവ രോഗിയുടെ അവകാശമാണെന്ന സമീപനത്തിലൂന്നിയുള്ള പ്രവർത്തനങ്ങളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിന്റെ ആദ്യ പടിയായാണ് പുലയനാർ കോട്ടയിലെ ആശുപത്രിയിൽ വാർഡുകൾ ഏറ്റെടുത്ത് 200 കിടക്കകൾ സജീകരിച്ച് രോഗികളെ പ്രവേശിപ്പിച്ചത്. ഇത്തരത്തിൽ സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും രോഗികൾക്ക് കിടക്ക ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കൂടാതെ രോഗികളുടെ എണ്ണത്തിനനുസരിച്ച് ഡോക്ടർമാരുടെ സേവനം ക്രമപ്പെടുത്തതിനുള്ള നടപടികൾ സ്വീകരിക്കും. കോഴിക്കോട് കോട്ടയം മെഡിക്കൽ കോളേജുകൾക്ക് വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് പുതിയ കെട്ടിടങ്ങൾ നിർമിച്ച് അവിടെ രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും കൂടാതെ ഒഴിഞ്ഞ വാർഡുകൾ ഉണ്ടെങ്കിൽ അവിടെയും മെഡിക്കൽ കോളേജുകളിൽ അഡ്മിറ്റാക്കുന്ന രോഗികളെ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ആശുപത്രികളുടെ സ്ഥലപരിമിതി സംബന്ധിച്ച് വിശദമായ പഠനം നടത്തുകയും അതിനനുസരിച്ച് രോഗികൾക്ക് ആവശ്യമായ കിടക്കകൾ സജ്ജമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കെട്ടിടങ്ങൾ അടച്ചിടുന്നത് ഒഴിവാക്കും.

സ്‌പെഷ്യലൈസ്ഡ് ഡോക്ടർമാരെ സ്‌പെഷ്യലൈസ്ഡ് സൗകര്യങ്ങളുള്ള ആശുപത്രികളിൽ മാത്രം നിയമിക്കും. വിദേശത്തു പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഹൗസ് സർജൻസി ചെയ്യുന്നതിന് സംവിധാനം ഉണ്ടാക്കും. കൂടാതെ അന്യസംസ്ഥാനങ്ങളിൽ പഠനം പൂർത്തിയാക്കിയ നഴ്‌സിങ് വിദ്യാർത്ഥികൾക്ക് രജിസ്‌ട്രേഷൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.
ആരോഗ്യവകുപ്പിലെ 10 വർഷത്തെ പർച്ചേസുകളെ പറ്റി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷിക്കും. ക്രമക്കേടുകൾ ഉണ്ടെങ്കിൽ നടപടിയും ഉണ്ടാകും. ആരോഗ്യവകുപ്പിലെ നിലവിലുള്ള ഒഴിവുകളിൽ പിഎസ്സി മുഖേന നിയമനം നടത്തും.പ്രാദേശിക താൽപര്യങ്ങളുടെ പേരിൽ എയിംസ് നഷ്ടപ്പെടാതിരിക്കുന്നതിനായി ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെത്തി അതിന്റെ വിശദാംശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കും. വയനാട് മെഡിക്കൽ കോളേജിലെ സൗകര്യ വികസനത്തിന് മാനന്തവാടിയിലെ കെഎസ്ഇബിയുടെ വക സ്ഥലം പ്രയോജനപ്പെടുത്തും. കൽപ്പറ്റ മടക്കി മലയിൽ എംപി വീരേന്ദ്രകുമാറിന്റെ കുടുംബം വിട്ടുനൽകിയ സ്ഥലത്ത് സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി തുടങ്ങുന്നതിനുള്ള നടപടി സ്വീകരിക്കും. പാരിപ്പള്ളി മെഡിക്കൽ കോളേജിലെ നിലവിലെ അടിസ്ഥാന സൗകര്യ വികസന ഉൾപ്പെടെയുള്ള പരിഹരിക്കുന്നതിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കും.

വരുംതലമുറയ്ക്കായുള്ള കരുതലായാണ് ആരോഗ്യവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് റിഹാബിലിറ്റേഷൻ സെന്റർ നടപ്പാക്കുന്നത്. ഇതിലൂടെ സംസ്ഥാനത്ത് കൂടുതൽ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ വരും തലമുറയ്ക്കായി സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രി ഉപദേശക സമിതിയിൽ രാഷ്ട്രീയപ്രവർത്തകർക്ക് പുറമേ പട്ടികജാതി വിഭാഗത്തിൽ നിന്നും വനിതാ വിഭാഗത്തിൽ നിന്നും ഓരോ പ്രതിനിധികളെ സർക്കാർ നാമനിർദ്ദേശം ചെയ്യും. ആശുപത്രിയിലെ അറ്റൻഡർ വാച്ച്മാൻ തസ്തികകളിൽ വസ്തുക്കളിൽ നിയമിക്കുന്നവർക്ക് കൗൺസിലിംഗ് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
നിപ്പ ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് ആരോഗ്യ വകുപ്പ് കർശനമായി നടപടികളാണ് സ്വീകരിച്ചിരുന്നത് കൂടാതെ മാലിന്യനീക്കം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് സംസ്ഥാനത്തെ മുഴുവൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ ഫീവറിനുള്ള വാക്സിനേഷൻ സെന്റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.
പരിപാടിയിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് അധ്യക്ഷയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ വി വിശ്വനാഥൻ, എൻ എച്ച് എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ അനു എസ് നായർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി. മീനാക്ഷി, ഡിഎംഒ ഡോക്ടർ ബിന്ദു മോഹൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *