ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി ഉയർത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ ആധാരം എഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാമ്പ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്കുള്ള ഓണക്കാല ഉത്സവബത്ത 6000 രൂപയാക്കി സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചു. രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ ഒ.ജെ.ജനീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. നേരത്തെ 5500 രൂപയായിരുന്നു ഉത്സവബത്തയായി നൽകിയിരുന്നത്. 6000 ത്തോളം വരുന്ന ക്ഷേമനിധി ബോർഡ് അംഗങ്ങൾക്ക് ഉത്സവബത്തയുടെ ആനുകൂല്യം നൽകുമെന്ന് മന്ത്രി അറിയിച്ചു. അംഗങ്ങളുടെ മക്കൾക്കുള്ള ഉന്നതവിദ്യാഭ്യാസ വായ്പ പരിധി 3 ലക്ഷത്തിൽ നിന്നും 6 ലക്ഷം ആക്കി വർദ്ധിപ്പിച്ചു. മരിച്ചുപോയ ക്ഷേമനിധി അംഗങ്ങളുടെ ആശ്രിതർക്കുള്ള ആനുകൂല്യങ്ങൾക്കായുള്ള കെട്ടിക്കിടക്കുന്ന അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശം നൽകി.

സ്റ്റാമ്പ് വെണ്ടർ ലൈസൻസികളുടെ പ്രതിനിധികളും ബോർഡ് അംഗങ്ങളുമായ കെ.ബാഹുലേയൻ നായർ, എം.വി.രമേശ്, വി.വി.ശശിമോൻ, കെ.പ്രസീത, ടി.കെ.ഉമൈസ്, ബോർഡ് സെക്രട്ടറി പി.കെ സാജൻകുമാർ, നികുതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം.വി.പ്രമോദ്, ധനവകുപ്പ് അഡീഷണൽ സെക്രട്ടറി എൽ.ശോഭ, നിയമവകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ബി.ബീന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *