ന്യൂഡൽഹി: സിന്ധു നദീജല കരാറിൽ നിലപാട് ശക്തമാക്കി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ അവസാനിപ്പിച്ചാൽ മാത്രമേ കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് ആലോചിക്കുകയുള്ളൂവെന്നാണ് ഇന്ത്യയുടെ നിലപാട്. മാത്രമല്ല, നിലവിലെ രൂപത്തിൽ കരാർ ഒരിക്കലും തുടരാനാകില്ലെന്നും 65 വർഷം പഴക്കമുള്ള കരാറിന് സമഗ്രമായ മാറ്റം ആവശ്യമാണെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സിന്ധു നദീജല കരാറിൽ ഭേദഗതി വേണമെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ, ഇതെല്ലാം ഇന്ത്യക്കെതിരേയുള്ള ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന പിന്തുണ പൂർണമായും അവസാനിപ്പിക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്നും ഇന്ത്യ വ്യക്തമാക്കി.
കരാർ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കണമെങ്കിൽ അത് പാകിസ്ഥാൻ ഭീകരതയ്ക്കെതിരേ സ്വീകരിക്കുന്ന നടപടികളെ ആശ്രയിച്ചായിരിക്കും. അതിർത്തി കടന്നുള്ള ഭീകരവാദം പാകിസ്ഥാൻ പൂർണമായും അവസാനിപ്പിക്കണം. ഭീകരവാദികൾക്ക് നൽകുന്ന പിന്തുണയും അവസാനിപ്പിക്കണം. പക്ഷേ, അതിനുള്ള വിശ്വസനീയമായ നടപടികളൊന്നും പാകിസ്ഥാൻ സ്വീകരിച്ചിട്ടില്ല. അത്തരം നടപടികളുടെ തെളിവുകളുമില്ല.
കരാറിൽനിന്ന് പൂർണമായും പിന്മാറാൻ ഈ ഘട്ടത്തിൽ ഇന്ത്യ ആലോചിച്ചിട്ടില്ല. എന്നാൽ, രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമാണെന്ന് വ്യക്തമാകുന്ന ഏതൊരു കരാറും റദ്ദാക്കാൻ ഒരു പരമാധികാര രാഷ്ട്രമെന്നനിലയിൽ ഇന്ത്യയ്ക്ക് പൂർണമായ അവകാശമുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ മരവിപ്പിച്ചത്. കരാർ മരവിപ്പിച്ചതിന് പിന്നാലെ പാകിസ്ഥാനിനെ നേതാക്കൾ ഇന്ത്യയ്ക്കെതിരേ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. ജലവിതരണം തടഞ്ഞാൽ യുദ്ധമുണ്ടാകുമെന്നും ആണവായുധം പ്രയോഗിക്കുമെന്നും ഉൾപ്പെടെ പാക് മന്ത്രിമാർ ഭീഷണി മുഴക്കി. അതേസമയം, പാകിസ്ഥാനിലെ ജലക്ഷാമത്തിന് കാരണം തങ്ങളല്ലെന്നും അതിന് കാരണം പാകിസ്ഥാന്റെ ജലസംഭരണത്തിലെയും ജലവിതരണ ശൃംഖലകളുടെയും അപാകതകളാണെന്നുമാണ് ഇന്ത്യയുടെ നിലപാട്.
