ഡൽഹി: വന്ദേമാതരത്തെ അപമാനിച്ചാല്‍ തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നതടക്കം സുപ്രധാന ബില്ലുകള്‍ പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. എഫ്സിആര്‍എ ഭേദഗതി ബില്ലും ഈ സമ്മേളനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കും.
പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്സ് ടു നാഷണല്‍ ഓണര്‍ അമെന്‍റ്മെന്‍റ് ബില്ല് 2026 എന്ന പേരിലാകും വന്ദേ മാതരത്തെ അപമാനിച്ചാല്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ബില്ല് കൊണ്ടുവരിക. വന്ദേ മാതരം പാടുന്നത് തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ ശല്യമുണ്ടാക്കുകയോ ചെയ്താല്‍ മൂന്ന് വര്‍ഷം തടവോ പിഴയോ രണ്ടും കൂടിയോ വ്യവസ്ഥ ചെയ്യുന്നതാകും ബില്ല്. നിലവില്‍ ശിക്ഷയൊന്നും വ്യവസ്ഥ ചെയ്തിരുന്നില്ല. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം ക്ലിയറന്‍സ് നല്‍കിയതോടെയാണ് ബില്ല് പാര്‍ലമെന്‍റിലേക്ക് എത്തുന്നത്.
ഇതൊടൊപ്പം ഇന്‍കം ടാക്സ് ഭേദഗതി ബില്‍, സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ എണ്ണം 34ല്‍ നിന്ന് 38 ആയി ഉയര്‍ത്തിയ ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍, ജനനമരണ രജിസ്ട്രഷന്‍ ഭേദഗതി ബില്ല്, ഉന്നത വിദ്യാഭ്യാസ കമ്മീഷന്‍ ബില്ല് എന്നിവയും അവതരിപ്പിക്കും.
