തിരുവനന്തപുരം: മുഖ്യമന്ത്രി വി. ഡി സതീശനെതിരായ വിമർശനത്തിന് പിന്നാലെ അനൂപ് വി. ആറിനെയും, ജിന്റോ ജോണിനെയും പാർട്ടി മീഡിയ പാനലിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി സതീശൻ ഗ്രൂപ്പ് രംഗത്ത്. എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി രാജു പി. നായർ കെപിസിസി പ്രസിഡണ്ടിനും മാധ്യമ വിഭാഗം ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസിനും പരാതി നൽകി. മുഖ്യമന്ത്രിയെ വിമർശിച്ചവർ വക്താക്കളായി തുടരുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നാണ് പരാതിയിലെ വിമർശനം.
ആർഎസ്എസ് പ്രവർത്തകനായ ഡി.എസ് ശരത്തിനെ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കെ.എസ്.യുവിനെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. വന്ന വഴികളും കൈപിടിച്ച മനുഷ്യരും വെറും ചവിട്ടുപടികൾ മാത്രമാണ്, പട്ടാഭിഷേകം കഴിഞ്ഞാൽ വാഗ്ദാനങ്ങൾ മറക്കുന്നത് രാജശീലമാണ് എന്നാണ് കെപിസിസി വക്താവ് ജിന്റോ ജോൺ പ്രതികരിച്ചത്. തിരുമനസ്സ് കൽപ്പിച്ചു നൽകുന്നത് മാത്രമാണ് നീതിയെന്ന് പോരാളികൾ സ്വയം വിശ്വസിക്കണം.
രാജാവിനേക്കാൾ വലിയ രാജഭക്തരും കൊട്ടാരം വിദൂഷകരും പ്രീതി പറ്റുന്നതിനായി വാഴ്ത്തുകൾ പാടിക്കൊണ്ടേയിരിക്കും. രാജാക്കന്മാർ മാറി വന്നാലും രാജാധികാര രീതികൾ തുടർച്ചയാണെന്ന തരത്തിൽ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ ജിന്റോ ജോൺ ഉന്നയിച്ചത്. അതേസമയം ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകുന്ന പരിഗണനയെങ്കിലും സ്വന്തം പാർട്ടിയുടെ യുവനേതാക്കൾക്ക് മുഖ്യമന്ത്രി നൽകണമെന്നായിരുന്നു അനൂപ് വി. ആറിന്റെ പരാമർശം.
