ദുബൈ: യുഎഇയുടെ കിഴക്കൻ തീരത്ത് രണ്ട് തുറമുഖ ടെർമിനൽ കൂടി നിർമിക്കാൻ കൈകോർത്ത് ഡി.പി വേൾഡും, ഫുജൈറ തുറമുഖ അതോറിറ്റിയും. ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ആൽശർഖിയുടെ സാന്നിധ്യത്തിൽ കൂറ്റൻ ടെർമിനൽ നിർമാണത്തിനുള്ള കരാറിൽ ഇരുപക്ഷവും ഒപ്പുവെച്ചു. കടൽമാർഗമുള്ള ചരക്കുഗതാഗതത്തിൽ യുഎഇയുടെ കിഴക്കൻ തീരത്തെ കൂടുതൽ ശക്തമാക്കാൻ ലക്ഷ്യമിടുന്നതാണ് ദുബൈ പോർട്ട് വേൾഡും, ഫുജൈറ പോർട്ട് അതോറിറ്റിയും ഒപ്പിട്ട കരാർ. ധാരണപ്രകാരം ഫുജൈറയിലെ റുഗൈയ്ലാത്തിലും, ദിബ്ബയിലുമാണ് വിപുലമായ സൗകര്യങ്ങളോടെ തുറമുഖ ടെർമിനൽ നിർമിക്കുക. റുഗൈലാത്തിലെ ടെർമിനലിൽ രണ്ടര ദശലക്ഷം യൂണിറ്റ് കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ ശേഷിയുണ്ടാകും. 17 ലക്ഷം കാർഗോയും, ഒരുലക്ഷത്തിന് 90 ആയിരം കാറുകളും ഈ ടെർമിനലിൽ കൈകാര്യം ചെയ്യാനാകും. 36 ലക്ഷം ജനറൽ കാർഗോ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാകും ദിബ്ബയിലെ ടെർമിനൽ. 50 വർഷം നീളുന്ന ആനുകൂല്യങ്ങളോടെയാണ് ടെർമിനൽ നിർമിക്കുക. രണ്ടര വർഷത്തിനകം ഇതിന്റെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
യുഎഇ കിഴക്കൻ തീരത്ത് രണ്ട് കൂറ്റൻ തുറമുഖ ടെർമിനലുകൾ
