അബുദാബി: ബാങ്കിങ് ഇടപാടുകൾക്കായി വാട്സാപ്പ് ഉപയോഗിക്കുന്നത് വിലക്കി യു.എ.ഇ സെൻട്രൽ ബാങ്ക്. തട്ടിപ്പു കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷാ ഉറപ്പുവരുത്തുന്നതിനാണ് ഇത്തരമൊരു നീക്കം. യു.എ.ഇയിലെ എല്ലാ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും സാമ്പത്തിക സേവനങ്ങൾക്കായോ ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനോ വാട്സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസാജിങ് ആപ്പുകൾ ഇനി മുതൽ ഉപയോഗിക്കരുതെന്നും അധികൃതർ അറിയിച്ചു.
ഇത് സംബന്ധിച്ച പ്രത്യേക നിർദേശവും പുറത്തിറക്കി. വാട്സാപ്പ് വഴി വ്യക്തഗതവിവരങ്ങൾ പങ്കുവെക്കുമ്പോൾ തട്ടിപ്പുകാർക്കും ഹാക്കർമാർക്കും വിവരങ്ങൾ എളുപ്പത്തിൽ ചോർത്താൻ സാധിക്കുമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കി ബാങ്ക് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ആളുകളെ പറ്റിക്കുന്ന കേസുകൾ , അക്കൗണ്ടുകൾ കൈക്കലാക്കുന്ന രീതി എന്നിവയും കണ്ടെത്തി. ഇതിന്റെ ഭാഗമായാണ് ബാങ്ക് വിഷയത്തിൽ ഇത്തരമൊരു കർശനമായ നിർദ്ദേശം പുറപ്പെടുവിച്ചത്.
