ചെന്നൈ: വിജയ്യുടെ കടന്നുവരവോടെ മാറിമറിഞ്ഞ തമിഴക രാഷ്ട്രീയം ഇപ്പോൾ പുതിയ വഴിത്തിരിവിലെത്തി നിൽക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയ വിജയ്യുടെ പാർട്ടി ടിവികെ കോൺഗ്രസ്, ലീഗ്, വിസികെ, ഇടതുപാർട്ടികളടക്കം നൽകിയ പിന്തുണയോടെയാണ് അധികാരത്തിലേറിയത്. പിന്തുണ നിലനിർത്തുന്നതിന്റെ ഭാഗമായി രാഷ്ട്രീയ സഖ്യ രൂപീകരണത്തിനായിരുന്നു വിജയുടെ ശ്രമങ്ങൾ.
എന്നാൽ ടിവികെ ശ്രമങ്ങൾക്ക് ഇപ്പോൾ തിരിച്ചടിയാകുകയാണ് ഇടതുപാർട്ടിയുടെ നിലപാട്. ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ച് ചേർത്ത നിർണായക സഖ്യയോഗത്തിൽ ഇടതുപാർട്ടികൾ പങ്കെടുക്കില്ലന്നാണ് വിവരം. സർക്കാർ രൂപീകരണത്തിന് സഹായിച്ച പാർട്ടികൾക്ക് നന്ദി പറയാൻ കൂടി വിജയ് വിളിച്ച യോഗം വൈകീട്ട് 4 മണിക്കാണ് നടക്കുക. ഇടതുനേതാക്കൾ യോഗത്തിൽ പങ്കെടുക്കില്ലെന്ന് വിജയിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പാർട്ടി നേതാക്കൾ വിജയ് യെ കാണും.
