തിരുവനന്തപുരം: പതിനാറാമത് കേരള നിയമസഭയുടെ സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന സ്പീക്കർ തെരഞ്ഞെടുപ്പിൽ 101 വോട്ട് നേടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുക്കപ്പെട്ടത്. എൽഡിഎഫ് എ സി മൊയ്തീനേയും എൻഡിഎ ബി ബി ഗോപകുമാറിനെയും സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിച്ചിരുന്നു. എ. സി മൊയ്തീന് 35 വോട്ടും ബി. ബി ഗോപകുമാറിന് മൂന്ന് വോട്ടും ലഭിച്ചു. ആകെയുള്ള 140 നിയമസഭാ അംഗങ്ങളിൽ 139 പേർ വോട്ട് ചെയ്തു. പ്രോ ടേം സ്പീക്കർ ജി. സുധാകരൻ വോട്ട് രേഖപ്പെടുത്തിയില്ല.
എട്ടാം തവണയാണ് കോൺഗ്രസിൻ്റെ മുതിർന്ന നേതാവായ തിരുഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ എത്തുന്നത്. കോട്ടയത്ത് നിന്നാണ് ഇത്തവണ തിരുവഞ്ചൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. നാല് തവണ അടൂരിൽ നിന്നും നാല് തവണ കോട്ടയത്തും നിന്നും നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂർ രാധാകൃഷ്ണൻ 1991 മുതൽ നിയമസഭാംഗമാണ്. രണ്ട് തവണ മന്ത്രിയായ തിരുവഞ്ചൂർ രാധാകൃഷ്ണൻ 2011ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ഇടക്കാലത്ത് ആഭ്യന്തരമന്ത്രിയായും പ്രവൃത്തിച്ചിരുന്നു. കെപിസിസി അച്ചടക്ക സമിതി ചെയർമാൻ കൂടിയാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.
