തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ഇത്തവണയും അഞ്ചുവയസ്സായി തുടരും. ആറുവയസ്സെന്ന നിബന്ധന കർശനമാക്കുന്നതോടെ സ്കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം കുറയുമെന്നതും ഇത് അധ്യാപകരെ ബാധിക്കുമെന്നതും കണക്കിലെടുത്താണ് പ്രവേശനപ്രായം പഴയപടി നിലനിർത്തുന്നത്. 2023-ൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ മുൻവർഷത്തെയപേക്ഷിച്ച് കുറഞ്ഞിരുന്നു -10614 പേർ. 2024-ൽ 781 കുട്ടികൾ കൂടുതലായി സ്കൂളിലെത്തി. എന്നാൽ, 2025-ൽ ഒന്നാംക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണം 16,500 ആയി കുറഞ്ഞു. ഈ അധ്യയനവർഷം ഒന്നാംക്ലാസ് പ്രവേശനത്തിനുള്ള പ്രായം ആറുവയസ്സായിരിക്കുമെന്ന് കഴിഞ്ഞ വർഷംതന്നെ പ്രഖ്യാപനമുണ്ടായിരുന്നതാണ്. ഇതോടെ ആറുവയസ്സു തികയാത്ത കുട്ടികളെ വീണ്ടും യു.കെ.ജി. ക്ലാസുകളിലും അങ്കണവാടികളിലും ഇരുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു രക്ഷിതാക്കൾ. എന്നാൽ, പുതിയ തീരുമാനം വന്നതോടെ കുട്ടികളെ ഒന്നാംക്ലാസ്സിൽ ചേർക്കാനാകും. സ്കൂളുകളിൽ കുട്ടികൾ കുറയുന്നത് ഒഴിവാക്കപ്പെടുന്നതോടെ ജോലിസ്ഥിരത സംബന്ധിച്ച അധ്യാപകരുടെ ആശങ്കയും ഒഴിവാകും.
ഒന്നാംക്ലാസ് പ്രവേശനത്തിന് അഞ്ചുവയസ്സ് ഇത്തവണയും തുടരും
