തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന നൽകി ജനറൽ സെക്രട്ടറി എം.എ ബേബി. വിഷയം പൊളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമെന്ന് എം. എ ബേബി പറഞ്ഞു. പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എം എ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായിയെ പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയിൽ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. വിഷയം ചർച്ചയ്ക്കെടുത്താൽ പിണറായി വിജയൻ തന്റെ അഭിപ്രായം പിബിയിൽ പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടും അറിയിച്ചേക്കും.മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവു നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിർത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം.
ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ഡൽഹിയിൽ മറുപടി നൽകിയില്ല. പിണറായിയെ നേതാവാക്കി കെ. എൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സിപിഎമ്മിനകത്തുള്ളത്. എന്നാൽ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പ്രതിസന്ധിയാകുകയാണ്. പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.
