ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ എൻഡിഎ ഭരിക്കുന്ന 22 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഉപമുഖ്യമന്ത്രിമാരുടെയും യോഗം ഇന്ന് ചേരും. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ചായിരിക്കും യോഗം നടക്കുക. സർക്കാർ കേന്ദ്ര ഭരണത്തിൽ 12 വർഷം പിന്നിടുന്ന പശ്ചാത്തലത്തിലാണ് യോഗമെന്നാണ് ഭരണകക്ഷി വൃത്തങ്ങൾ നൽകുന്ന വിവരം. കേന്ദ്രമന്ത്രിസഭയിൽ ചെറിയ അഴിച്ചുപണിയുടെയും ബിജെപി ദേശീയ ഭാരവാഹി തലത്തിലുള്ള പുനഃസംഘടനയുടെയും മുന്നോടിയായാണ് യോഗം എന്നാണു കരുതുന്നത്.
അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പുനടക്കുന്ന സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാതിനിധ്യം ലഭിക്കും. മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം ഡൽഹിയിൽ തുടരാൻ കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിച്ചിട്ടുള്ളതായാണ് വിവരം. സർക്കാരിന്റെ നയപരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പ്, വികസിത ഭാരതത്തിനുള്ള മാർഗരേഖ തുടങ്ങിയവ യോഗത്തിൽ ചർച്ചയാകും.
