പാലക്കാട്: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി നൽകുമെന്ന യുഡിഎഫ് സർക്കാർ പ്രഖ്യാപനം വിവാദമാക്കരുതെന്ന് മന്ത്രി കെ എ തുളസി. ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ നല്ലൊരു തീരുമാനം വിവാദമാക്കി മാറ്റരുതെന്ന് പൊതു സമൂഹത്തോട് മന്ത്രി തുളസി അഭ്യർത്ഥിച്ചു. സംസ്ഥാനത്ത് നാളെ സ്കൂളുകൾ തുറക്കാനിരിക്കെ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ പാലക്കാട് സ്കൂളിലെത്തിയപ്പോളായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.
അതേസമയം, കഴിഞ്ഞ ദിവസം മുൻ ഡിജിപിയും ബിജെപി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
