പാലക്കാട്: പനിയുമായി സർക്കാർ ആശുപത്രിയിൽ എത്തിയ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്ന് പരാതിയുമായി രക്ഷിതാക്കൾ രംഗത്ത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്ക് എതിരെയാണ് പരാതി ഉയർന്നത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ കുട്ടിയുമായി താലൂക്ക് ആശുപത്രിയിൽ എത്തിയ വാണിയംകുളം ചെറുകാട്ടുപുലം സ്വദേശികളായ നിതീഷ്-രേഷ്മ ദമ്പതികളുടെ മകനായ ഏഴ് വയസുകാരന് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി.
ആ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ കുട്ടിയുടെ അവസ്ഥ നേരിട്ട് കണ്ടിട്ടും ടെമ്പറേച്ചർ പോലും പരിശോധിക്കാൻ തയ്യാറായില്ലെന്നും അവഗണിക്കുകയായിരുന്നു എന്നുമാണ് പരാതി. മുക്കാൽ മണിക്കൂറോളം കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതെ വന്നതോടെ കുട്ടിയുമായി സ്വകാര്യ ആശുപത്രിയിൽ പോയി ചികിത്സ തേടേണ്ടിവന്നു വെന്നും രക്ഷിതാക്കൾ പറഞ്ഞു.
പരാതി ലഭിച്ചിട്ടില്ലെന്നും എന്താണ് സംഭവിച്ചത് എന്ന് അന്വേഷിക്കുകയാണെന്നും ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. എന്നാല്‍, നേരത്തെ കാണിച്ച ഡോക്ടറുടെ കുറിപ്പടിയുമായാണ് ഇവര്‍ എത്തിയതെന്നും അതേ മരുന്ന് തുടരാനും താന്‍ നിര്‍ദേശിച്ചെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിച്ചു. ഇതുവരെ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. ഉടന്‍ പരാതി നല്‍കുമെന്നും മാതാപിതാക്കള്‍ അറിയിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷമാണ് കുട്ടിയുടെ ഛര്‍ദ്ദിയും പനിയും കുറഞ്ഞതെന്നും മാതാപിതാക്കള്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് 4000 രൂപയായെന്നും കുട്ടിക്ക് നേരത്തെ ഫിറ്റ്സ് വന്നതായിരുന്നുവെന്നും ഇവർ പറഞ്ഞു.
