‘പ്രിയദർശിനി പദ്ധതി പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്’ ; , ഗതാഗത മന്ത്രി സി പി ജോൺ

തിരുവനന്തപുരം: KSRTC ഓർഡിനറി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പൊതുഗതാഗത വകുപ്പിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല് ആണെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ പറഞ്ഞു. യാതൊരു നിബന്ധനകളും ഇല്ലാതെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നത്. കെഎസ്ആർടിസിയുടെ വലിയ വിജയമാണ് പ്രിയദർശിനി സൗജന്യ യാത്ര. തൊഴിലെടുക്കുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഈ പദ്ധതി വലിയ ഉപകാരപ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

ഓർഡിനറി ബസുകളിൽ നിന്നാണ് പദ്ധതിയുടെ തുടക്കം. ആകെയുള്ള ബസുകളിൽ 65 ശതമാനവും ഓർഡിനറി ബസുകളാണ്. ഓർഡിനറി ബസുകൾ കെഎസ്ആർടിസിയെ സംബന്ധിച്ചിടത്തോളം ചെറിയ ഒരു നമ്പർ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സാധാരണക്കാരുടെ കുടുംബ ബജറ്റിൽ ഇത് വലിയ സ്വാധീനം ചെലുത്തും. തന്നെ പോലും അത്ഭുതപ്പെടുത്തി കൊണ്ടാണ് മുഖ്യമന്ത്രി വി ഡി സതീശൻ സൗജന്യ യാത്രയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും വളരെ വേഗത്തിലാക്കിയത്. പണം കിട്ടാനുള്ള കാര്യങ്ങൾ അടക്കം വേഗത്തിലാക്കി. 2 കോടി രൂപയാണ് ഒരു ദിവസം ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ചെലവുള്ളത്.

അതേസമയം, രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരം തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്യും. വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില്‍ പിഎസ്‍സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി പി ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. കോൺഗ്രസ്‌ നേതൃത്വത്തിന്റെ സ്വപ്നപദ്ധതിക്ക് ആണ് തുടക്കം കുറിക്കുന്നത്. വലിയ നഷ്ടം ഇല്ലാതെ ഓർഡിനറി ഓടിയാൽ വൈകാതെ മറ്റു സർവിസ്കളിലും പ്രിയദർശിനി എത്തും.

Leave a Reply

Your email address will not be published. Required fields are marked *